കോട്ടയം : നീണ്ട വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അഭയ കൊലപാതക കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചിരിക്കുകയാണ്. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇപ്പോള്‍. അഭയയുടെ മരണം ഞങ്ങളെ തളര്‍ത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അഭയയുടെ സഹോദരന് ബിജു.
വനിതയോടാണ് ബിജു അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. അഭയയുടെ കൊലപാതകത്തിന് പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തിനിടെ കുടുംബത്തിന് നേരിടേണ്ടിവന്നത് കൊടുംക്രൂരതകളെന്ന് അദ്ദേഹം പറയുന്നു.
ആദ്യം മുതല്‍ തന്നെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ലോക്കല്‍ പൊലീസിന്റെ വഴിയിലായിരുന്നു ക്രൈംബ്രാഞ്ചെന്നും, നിരവധി കഥകള്‍ അവര്‍ തന്റെ കുടുംബത്തിനെതിരെ മെനഞ്ഞെന്നും ബിജു പറയുന്നു. ‘തെളിവുകള്‍ നശിപ്പിക്കാനായിരുന്നു ലോക്കല്‍ പൊലീസിന് തിടുക്കം. അഭയയുടെ മനസില്‍ ആത്മഹത്യചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു എന്ന മട്ടിലാണ് അവര്‍ കേസിനെ സമീപിച്ചത്.
വാതിലിന്റെ കൊളുത്തിലെ വിരലളടയാളം പോലും അവര്‍ പരിശോധിച്ചില്ല. ലോക്കല്‍ പൊലീസിനെ തുടര്‍ന്നുവന്ന ക്രൈംബ്രാഞ്ച് സംഘവും ഇതേവഴിയിലൂടെയാണ് സഞ്ചരിച്ചത്. എന്തെല്ലാം ക്രൂരതകള്‍ അവര്‍ ചെയ്തെന്നോ? കുടുംബത്തിനെതിരെ കഥകള്‍ മെനഞ്ഞു. ഞങ്ങള്‍ക്ക് കുടുംബപരമായി മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ബിജു പറയുന്നു.
ഒരിക്കല്‍ എന്നെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചു. അവിടെ ചെല്ലുമ്പോള്‍ പോലീസ് ഒരു തമിഴ് പയ്യനെ ക്രൂരമായി മര്‍ദ്ദിക്കുകയാണ്. കോണ്‍വെന്റില്‍ നിന്ന് ഇടിമിന്നല്‍ രക്ഷാചാലകത്തിന്റെ ചെമ്പുകമ്പി മോഷ്ടിക്കാന്‍ കയറിയ അവന് മുന്നില്‍പെട്ട അഭയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയതാണത്രേ.
കഷ്ടിച്ച് 40 കിലോ ഭാരം വരുന്ന അവന് ഇടികൊണ്ട് ഇഞ്ചപ്പരുവമായിരുന്നു. ഞാന്‍ വിഷമത്തോടെ ഇറങ്ങിപ്പോന്നു. അഭയ മരിക്കുമ്പോള്‍ കെ കരുണാകരനായിരുന്നു മുഖ്യമന്ത്രി. അദ്ദേഹമാണ് കേസ് സിബിഐയ്ക്ക് വിടുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹം മാറി ഇ കെ നായനാരുടെ നേൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നു.
ജോമോനും ഞാനും കോട്ടയം ടിബിയില്‍ ചെന്ന് അദ്ദേഹത്തെ കണ്ട് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. കഴിവിന്റെ പരമാവധി സഹായിക്കാം, പക്ഷേ വലിയ പ്രതീക്ഷ ഒന്നുംവേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’. – എന്നും ബിജു പറഞ്ഞു.