കണ്ണൂര്‍: ഏതുനിമിഷവും നിലംപൊത്താം എന്ന നിലയില്‍ നില്ക്കുന്ന 110 വര്‍ഷം പഴക്കമുള്ള കെട്ടിടം. ഇതിലാണ് കുട്ടികളടക്കമുള്ള ഏഴംഗ കുടുംബം ഭീതിയോടെ ജീവിക്കുന്നത്. കണ്ണൂര്‍ തെക്കീ ബസാറിലെ 85 കാരി പ്രേമിയ്ക്കും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ.
പ്രേമിയുടെ ഭര്‍ത്താവ് കോര്‍പ്പറേഷനില്‍ വാച്ച്മാനായിരുന്നു. അന്ന് അനുവദിച്ച് കിട്ടിയതായിരുന്നു ഈ ക്വാട്ടേഴ്സ്, കഴിഞ്ഞ 80 വര്‍ഷമായി ഇവിടെയാണ് കുടുംബം താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ സ്ഥിരവരുമാനമോ ഏഴംഗ കുടുംബത്തിന് ഇല്ല. മകന് ഹൃദ്രോഗിയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കടമുറികളായിരുന്നു ഇവിടെ, മുന്നിലും പിന്നിലും ഓരോ ഞാലി ( വരാന്ത ) കൂട്ടിയെടുത്ത്, അടുക്കളയും കൂടി വച്ചാണ് ക്വാര്‍ട്ടേഴ്സായി മാറ്റിയത്. എറ്റവും താഴെക്കിടയിലുള്ള ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ്, അങ്ങനെയാണ് പ്രേമിയുടെ ഭര്‍ത്താവ് ഇവിടെ വാടകയ്ക്ക് താമസിക്കാന്‍ എത്തുന്നത്.
പലപ്പോഴായി പ്രേമിയെയും കുടുംബത്തെയും ഇവിടെ നിന്നൊഴിപ്പിക്കാന്‍ കോര്പ്പറേഷന് അധികൃതര്‍ ശ്രമം നടത്തിയിരുന്നു. ഒടുവില്‍ കേസായി, ഹൈക്കോടതി വരെ കേസ് പറഞ്ഞു. പഴയ വാടക ചീട്ടുകള്‍ തുണയായി, അതുള്ളത് കൊണ്ട് മാത്രം ഒടുവില്‍ അനുകൂല ഉത്തരവുണ്ടായി, ഇറക്കി വിടാനാകില്ല.
പക്ഷേ കെട്ടിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ ഒരുപാടുപദ്രവിച്ചുവെന്നാണ് പ്രേമി പറയുന്നത്. പലപ്പോഴായി ഇറങ്ങിപ്പോകാന്‍ പറഞ്ഞു. ഉത്രാട നാളില്‍ എല്ലാം പുറത്തിട്ട് ഇപ്പോള്‍ ഇറങ്ങണമെന്ന് ശാഠ്യം പിടിച്ചു.
ഇറങ്ങിയാല്‍ പക്ഷേ എങ്ങോട്ട് പോകാന്‍. കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞ് വീഴാറായ കെട്ടിടത്തില്‍ ജീവന് കയ്യില്‍ പിടിച്ചാണ് ഇവര്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ഒരു ചെറു മഴ പെയ്താല്‍ പോലും വീട് ചോര്‍ന്നൊലിക്കും. മേല്‍ക്കൂര എപ്പോള്‍ വേണമെങ്കിലും നിലം പൊത്താം. നിധിയുണ്ടായിട്ടൊന്നുമല്ല പിടിച്ച് നില്‍ക്കുന്നത്. പോകാന്‍ വേറേ ഇടമില്ലാഞ്ഞിട്ടാണെന്ന് പ്രേമി പറയുന്നു.