പെരുമ്പാവൂര്‍: കളിയും ചിരിയുമെല്ലാം നിറഞ്ഞ ആ വീട് ഉറങ്ങി. പെരുമ്പാവൂരില്‍ കൂട്ട ആത്മഹത്യ ചെയ്ത അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും മൂന്നിടത്തായി അന്ത്യനിദ്ര ഒരുക്കി. ചേലാമറ്റത്ത് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പാറപ്പുറത്തുകൂടി ബിജു (46), ഭാര്യ അമ്പിളി (39), മക്കളായ ആദിത്യ (15), അര്ജുന്(13) എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചത് മൂന്നിടങ്ങളിലായാണ്.
ഒരു വീട്ടില്‍ കളിയും ചിരിയുമായിക്കഴിഞ്ഞ നാലുപേരുടെയും മരണവാര്‍ത്ത നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. എസ്എന്‍ഡിപി ശാഖകളുടെ കീഴിലുള്ള 3 പൊതുശ്മശാനങ്ങളിലായാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്. ബിജുവിന്റേത് ഒക്കലിലും അമ്പിളിയുടേത് കാലടി നീലീശ്വരത്തും ആദിത്യയുടെയും അര്‍ജുന്റെയും കാഞ്ഞൂര്‍ പാറപ്പുറത്തുമാണ് സംസ്കരിച്ചത്.
4 മൃതദേഹങ്ങളും ഒരിടത്ത് ഒരേ സമയം സംസ്കരിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് ഇത്. എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ഉച്ചയ്ക്ക് 2.45നാണ് 4 മൃതദേഹങ്ങളും ചേലാമറ്റത്ത് വീട്ടിലെത്തിച്ചത്. നാട്ടുകാരും ഏതാനും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൂട്ട ആത്മഹത്യ പുറംലോകമറിഞ്ഞത്. ചിട്ടിനടത്തിപ്പിലെ സാമ്പത്തിക ബാധ്യതകളാണു മരണകാരണമെന്നാണു പൊലീസ് നിഗമനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂളുകള്‍ ഇന്നലെ തുറന്നപ്പോള്‍ ആദിത്യ സ്കൂളില്‍ പോയി മടങ്ങി എത്തേണ്ട സമയത്ത് അവളുടെ ചലനമറ്റ മൃതദേഹവുമായി ആംബുലന്‍സ് ശ്മശാനത്തിലേക്കു പോകുകയായിരുന്നു.
കാലടി കാഞ്ചി ശങ്കര സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ബിജുവിന്റെ മകള്‍ ആദിത്യ. എല്ലാവരെയും സ്നേഹിക്കുന്നുയെന്ന അര്‍ഥത്തിലുള്ള സന്ദേശങ്ങള്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ ആദിത്യ കൂട്ടുകാര്‍ക്ക് വാട്സാപ്പില്‍ അയച്ചിരുന്നതായി പറയുന്നു. ഇളയകുട്ടി അര്ജുന് ഇതേ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വീട്ടില്‍ നിന്നു കണ്ടെടുത്ത ഡയറിയില്‍ ഭീഷണിപ്പെടുത്തിയവരുടെയും പണം തരാനുള്ളവരുടെയും പണം നല്കാന് ഉള്ളവരുടെയും പേരുകളും ഫോണ്‍ നമ്പറുകളം ഉണ്ട്. ഭീഷണിപ്പെടുത്തിയെന്നു പറയുന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇന്‍സ്പെക്ടര്‍ സി.ജയകുമാര്‍ പറഞ്ഞു.