നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കുന്നതിനെ പ്രതിരോധിക്കാൻ ആത്മഹത്യാശ്രമം നടത്തുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം. ജീവൻ പോലും നഷ്ടപ്പെടുത്തി ഈ തുണ്ട് ഭൂമിക്കായി പോരാടിയ രാജനെ ഒടുവിൽ അതേ മണ്ണിൽ അടക്കിയത് കണ്ണീരോടെയാണ് നാട്ടുകാർ കണ്ടുതീർത്തത്.
അതിനിടെ അമ്പിളിയുടെ മൃതദേഹവുമായി വീട്ടിലേക്ക് തിരിച്ച ആംബുലൻസ് നാട്ടുകാർ വഴിയിൽ തടഞ്ഞു. വീടിന് നൂറ് മീറ്റർ ദൂരെ വെച്ചാണ് ആംബുലൻസ് തടഞ്ഞത്. കുടുംബത്തോട് മോശമായി പെരുമാറിയ പോലീസുകാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാർ ശിക്ഷിക്കപ്പെടണമെന്നും ആവശ്യം അംഗീകരിക്കുന്നതു വരെ മൃതദേഹം സംസ്കരിക്കാനാവില്ലെന്നും നാട്ടുകാർ പറയുന്നുണ്ട്. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം കയ്യേറിയതാണെന്ന് പരാതിപ്പെട്ട അയൽവാസിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാർ വസന്തയുടെ വീടിന് മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
തുടർന്ന് ക്രമസമാധാന നില കണക്കിലെടുത്ത് വസന്തയെ പോലീസ് കരുതൽ കസറ്റഡിയിലെടുത്തു. നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജൻ സ്ഥലം കയ്യേറിയെന്ന് കാണിച്ച് കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജൻ ഭാര്യ അമ്പിളിയെ ചേർത്തുപിടിച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായ പൊള്ളലേറ്റ രാജൻ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.