തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി അയ്യപ്പ സ്വാമിയെ കൈവിട്ടെന്ന ട്രോളുകൾ അവസാനിപ്പിക്കാം, തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലും ‘അയ്യപ്പ നാമത്തിൽ’ മുഴങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് അംഗങ്ങളായി എത്തിയവരുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ദൈവങ്ങളുടെ നിരതന്നെ പ്രത്യക്ഷപ്പെട്ടത്. ബിജെപി അംഗം കരമന അജിത്താണ് അയ്യപ്പസ്വാമിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ നെടുങ്കാട് വാർഡിൽ നിന്നാണ് കരമന അജിത്ത് ജയിച്ചത്.
അതേസമയം, ഫോർട്ട് വാർഡിൽ നിന്നുള്ള ബിജെപിയുടെ സ്വതന്ത്രഅംഗം ജാനകി അമ്മാൾ അയ്യപ്പ സ്വാമിയ്ക്ക് പകരം സത്യപ്രതിജ്ഞ ചൊല്ലിയത് പത്മനാഭസ്വാമിയുടെ പേരിലായിരുന്നു. ഇതിനിടെ, വളരെ വ്യത്യസ്തമായ ഭാഷയിലും ഒരു സത്യപ്രതിജ്ഞ നടന്നു. സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ഭരണത്തിലേറിയത് ബിജെപിയുടെ മറ്റൊരു ജനപ്രതിനിധിയായ മഞ്ജുവാണ്. കരമന ഡിവിഷനിൽ നിന്നും ബിജെപി ടിക്കറ്റിലാണ് മഞ്ജു ജയിച്ചിട്ടുള്ളത്.
പിന്നാലെ, സ്വതന്ത്രഅംഗങ്ങളായ മേരി ജിപ്സി തോമാശ്ലീഹയുടെ നാമത്തിലും നിസാമുദീൻ, ഐഎൻഎൽ അംഗം മുഹമ്മദ് ബഷീർ എന്നിവർ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞചെയ്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണ് കാലിന് പരുക്ക് പറ്റി ചികിത്സയിലുള്ള കിണാവൂരിൽ നിന്നുള്ള അംഗം സുരകുമാരി വീൽച്ചെയറിലെത്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്.
പിപിഇ കിറ്റ് ധരിച്ചും സത്യപ്രതിജ്ഞയ്ക്ക് ജനപ്രതിനിധി എത്തിയിരുന്നു. കുടപ്പനക്കുന്നിൽ നിന്നുള്ള എൽഡിഎഫ് അംഗം ജയച്ചന്ദ്രൻനായർ കൊവിഡ് ബാധിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചെത്തി ഒടുവിലായാണ് സത്യവാചകം ചൊല്ലിയത്. ഇതിനിടെ, സത്യപ്രതിജ്ഞാ ചടങ്ങിലടക്കം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ട് വലിയ ആൾക്കൂട്ടമാണ് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്.