ആലപ്പുഴ: എസ്എൻഡിപി നേതൃത്വത്തിന് തിരിച്ചടിയായി കോടതി ഉത്തരവ്. കണിച്ചു കുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെകെ മഹേശൻ എസ്എൻഡിപി ശാഖ ഓഫീസിൽ തൂങ്ങി മരിച്ച സംഭവത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിന്റെ സഹായിയായ കെകെ അശോകൻ, ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി ബോർഡ് അംഗവുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. മാരാരിക്കുളം പോലീസിനോടാണ് പുതിയ വകുപ്പുകൾ ചേർത്തി എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്.
കെകെ മഹേശന്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിലാണ് ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാൻ കോടതി ആവശ്യപ്പെട്ടത്. ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉഷാദേവിയുടെ ഹർജി പരിഗണിച്ചത്.
മഹേശന്റെ ആത്മഹത്യ വലിയ വിവാദമായതിന് പിന്നാലെ ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയമിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി, അശോകൻ, തുഷാർ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളായി കേസെടുക്കാനാണ് കോടതിയുടെ നിർദേശം. അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.