നേമം: തിരുവനന്തപുരം കല്ലിയൂർ പുന്നമൂട്ടിൽ നാലുകടകൾ അഗ്നിക്കിരയായതിന് പിന്നാലെ പ്രദേശത്ത് അക്രമവും. ഈ രണ്ടു സംഭവങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് പുന്നമൂട്ടിൽ നാലു കടകൾ കത്തി ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. സംഭവത്തിനു ശേഷം കടകളുടെ പരിസരത്തു നടന്ന സംഘർഷത്തിൽ ഒരു കാർ തകർക്കുകയും ഒരാൾക്കു വെട്ടേൽക്കുകയും ചെയ്തു. ഇതിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കത്തിനശിച്ച കെട്ടിടം കല്ലിയൂർ സ്വദേശിനി സന്ധ്യയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെ പ്രവർത്തിക്കുന്ന മെഡിക്കൽ ലാബ്, പ്രവീണിന്റെ മൊബൈൽ കട, ശ്രീകണ്ഠൻ നായർ നടത്തുന്ന മലക്കറി കട, പുന്നമൂട് പത്ര ഏജന്റ് എസ് രഘുവരന്റെ കട എന്നിവയാണ് കത്തിനശിച്ചത്. തീപ്പിടുത്തത്തിൽ പ്രവീൺ എന്നായാളുടെ മൊബൈൽ കട കത്തി നശിച്ചതാണ് ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയിരിക്കുന്നത്. വിലപിടിപ്പുള്ള ഫോണുകളും കംപ്യൂട്ടറുകളുമടക്കം കത്തിനശിച്ചു. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഈ കടകൾക്കു പിന്നിൽ താമസിക്കുന്ന ഹോട്ടൽത്തൊഴിലാളികളാണ് കടകളുടെ ഷീറ്റ് മേഞ്ഞ മേൽക്കൂരയിൽനിന്നു തീയും പുകയും ഉയരുന്നതു കണ്ട് ഉടമകളെ വിവരമറിയിച്ചത്. വിഴിഞ്ഞം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്. ഫൊറൻസിക് വിദഗ്ദ്ധരും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും പരിശോധന നടത്തി. സംഭവത്തിൽ ഗുണ്ടാസംഘങ്ങൾക്കു പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും.