കരുവാരക്കുണ്ട്: പഞ്ചായത്തിൽ ഭരണം നേടാൻ സാധ്യത ഉണ്ടായിരുന്നിട്ടും ഒറ്റയ്ക്ക് ഭരിക്കണമെന്ന അതിമോഹം കരുവാരക്കുണ്ടിൽ യുഡിഎഫിനെ കൊണ്ടെത്തിച്ചത് ചരിത്രത്തിലെ തന്നെ വലിയ തകർച്ചയിലേക്ക്. ലീഗിനും കോൺഗ്രസിനും വലിയ തിരിച്ചടിയുണ്ടായത് എൽഡിഎഫിനെ ഭരണത്തിലേറ്റുകയും ചെയ്തു. ലീഗും കോൺഗ്രസും ഒറ്റയ്ക്ക് മത്സരത്തിന് ഇറങ്ങിയതോടെ ത്രികോണമത്സരം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു കരുവാരക്കുണ്ട് പഞ്ചായത്ത്. രണ്ട് വാർഡുകൾ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച തർക്കം കാരണം കോൺഗ്രസ് രണ്ട് വാർഡിലും ലീഗ് ആറ് വാർഡിലും ഒതുങ്ങിപ്പോയി. വാർഡ് പങ്കുവെയ്ക്കുന്നത് സംബന്ധിച്ച തർക്കമാണ് ലീഗും കോൺഗ്രസും വേർപിരിഞ്ഞ് മത്സരിക്കാൻ കാരണമായത്.
വോട്ടുകൾ ഭിന്നിക്കുകയും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ തുണയ്ക്കുകയും ചെയ്തതോടെ പഞ്ചായത്തിലെ ആകെയുള്ള 21 വാർഡിൽ 13 വാർഡും എൽഡിഎഫ്. പിടിച്ചെടുത്തു. കഴിഞ്ഞതവണ ഒമ്പതിടത്ത് വിജയിച്ച ലീഗ് ആറ്് വാർഡിലും ഏഴ് വാർഡുകളുണ്ടായിരുന്ന കോൺഗ്രസ് രണ്ട് വാർഡിലും ഒതുങ്ങി. കഴിഞ്ഞ തവണ അഞ്ച് വാർഡുകൾ മാത്രമാണ് സിപിഎമ്മിന് ഉണ്ടായിരുന്നത്.
ഇതിൽ ലീഗിന്റെ ഉറച്ച കോട്ടയെന്ന് പറയാവുന്ന വാർഡുകളായ കണ്ണത്തും കരുവാരക്കുണ്ടും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടും. കഴിഞ്ഞ തവണയും ത്രികോണ മത്സരമായതിനാൽ വ്യക്തമായ ഭൂരിപക്ഷം ആർക്കും ലഭിച്ചിരുന്നില്ല. തുടർന്ന് ആദ്യം ലീഗും കോൺഗ്രസും പിന്നീട് സിപിഎമ്മും പഞ്ചായത്ത് ഭരിച്ചിരുന്നു.
കഴിഞ്ഞതവണത്തേതിൽ നിന്നും വ്യത്യസ്തമായി ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ ഭരണചക്രം തിരിക്കാനുള്ള അവസരം സിപിഎമ്മിന് ഒറ്റയ്ക്ക് വന്നുചേരും. കുട്ടത്തിയിൽനിന്ന് വിജയിച്ച പൊന്നമ്മയാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാവുക.