സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാണ് സിംഗിള്‍ പാരന്റ് ചലഞ്ച്. നിരവധി പേരാണ് തങ്ങളുടെ അനുഭവം പങ്കുവെച്ച് ഇതിനോടകം എത്തിയിരിക്കുന്നത്. ഭാര്യയുടെ അപകടമരണശേഷം രണ്ടുവയസുകാരന് മകനുമായുള്ള തന്റെ ജീവിതത്തെ കുറിച്ച് ഉള്ളുലയ്ക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചോറ്റാനിക്കര സ്വദേശി ശരത്ത്.
ഏഴ് മിനിറ്റ് മുമ്പ് മാത്രം വിളിച്ച് സംസാരിച്ച ഭാര്യ ഒരപകടത്തില്‍ കൊല്ലപ്പെടുന്നതും തുടര്‍ന്ന് പറക്കമുറ്റാത്ത മകനെ ചേര്‍ത്തുപിടിച്ച് നടത്തിയ ജീവിത പോരാട്ടവുമാണ് ശരത്ത് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. തന്റെ പ്രവാസലോകത്തേക്ക് മകനെയും അയാള്‍ കൊണ്ടുപോയി. ഒരേ സമയം അവന്റെ അച്ഛനും അമ്മയുമായി ജീവിച്ചു. അതിനിടയില്‍ മകനൊരു അമ്മയും തനിക്കൊരു കൂട്ടും വേണമെന്ന് തീരുമാനിച്ചപ്പോള്‍ ചുറ്റിലുമുള്ളവരില്‍ നിന്നുമുണ്ടായ പ്രതികരണം ശരത്തിനെ അദ്ഭുതപ്പെടുത്തി. എന്തോ പാപം ചെയ്യുന്നതു പോലെയായിരുന്നു അതെന്ന് ശരത് കുറിക്കുന്നു.
ശരത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം ;
”ഏഴ് മിനിറ്റ് മുന്നേ സംസാരിച്ചയാള്‍ പിന്നീട് ഒരിക്കലും വിളി കേള്‍ക്കാത്ത ലോകത്തേക്ക് പോകുമെന്ന് വിശ്വസിക്കാന്‍ പറ്റുമോ? പക്ഷേ വിശ്വസിക്കണം. പറയുന്നത് എന്റെ ജീവിതമാണ്. ഒരിക്കലും തോറ്റു കൊടുക്കില്ല എന്ന് മനസ്സില്‍ ഉറപ്പിച്ച് ഞാനും മോനും മുന്നേറുന്ന ജീവിതം. ഒരു പാവം പെണ്‍കുട്ടിയായിരുന്നു സുപ്രിയ. ഞാന്‍ മസ്കറ്റില്‍ ആയതുകൊണ്ട് എന്റെ മോന്റെ കാര്യങ്ങള്‍, വീട്ടിലെ കാര്യങ്ങള്‍ എല്ലാം ഒരു കുറവും വരുത്താതെ നോക്കുന്നവള്‍. വൈറ്റിലയില്‍ നിത്യവും അവള്‍ക്ക് ഒരു കംപ്യൂട്ടര്‍ ക്ലാസ് ഉണ്ട്. മോനെ ഡേ കെയറില്‍ ആക്കിയിട്ടാണ് അവള് പോകുന്നത്. സുപ്രിയ മരിക്കുന്നതിന് കൃത്യം ഒരു വര്‍ഷം മുന്നേ എന്റെ അമ്മയും ഞങ്ങളെ വിട്ടു പോയിരുന്നു. അതിന്റെ ക്ഷീണം മാറുന്നതിനു മുന്നേയാണിത്. പക്ഷേ എനിക്ക് ഇപ്പോള്‍ ദുരന്തങ്ങള്‍ എന്നു കേള്‍ക്കുന്നതേ ഒരു തമാശപോലെയാ. കാരണം മനസ്സ് അത്രയും ശക്തമായി. റോഡില്‍ കുഴി കണ്ടപ്പോള്‍ പെട്ടെന്ന് വെട്ടിച്ചതാണ്. വണ്ടി എതിര്‍ദിശയില്‍ വരുന്ന ട്രക്കിന്റെ അടിയില്‍ പോയി. വീട്ടില്‍ എത്തി വിളിക്കുന്ന സമയമായിട്ടും ഫോണ്‍ വരാതായപ്പോള്‍ എനിക്ക് ഒരു ടെന്‍ഷന്‍ തോന്നി. പക്ഷേ വെറേ എന്തേലും തിരക്കിലാകും എന്ന് കരുതി. വിളിച്ചിട്ട് എടുക്കുന്നുമുണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ നാട്ടിലെ എല്ലാ വാട്സാപ് ഗ്രുപ്പുകളില്‍നിന്നും എന്നെ പുറത്താക്കിയിരിക്കുന്നു. അപ്പോഴേ എനിക്ക് അപകടം മണത്തു. പക്ഷേ ആര്? എങ്ങനെ? ഇങ്ങനെ നൂറു ചോദ്യങ്ങളായിരുന്നു മനസ്സില്‍. ഒടുവില്‍ ഞങ്ങളുടെ മസ്കറ്റിലുള്ള ഒരു ഫാമിലി ഫ്രണ്ട് ചേട്ടനാണ് എന്നോട് കാര്യം പറയുന്നത്. ‘സുപ്രിയക്ക് ഒരു അപകടം’. ഞാന്‍ ആകെ തിരിച്ചു ചോദിച്ചത് ‘എനിക്ക് അവളെ കിട്ടുമോ ഇല്ലയോ’ എന്നായിരുന്നു. വളരെ സീരിയസ് ആണെന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. പിന്നെ എങ്ങനെയെങ്കിലും നാട്ടില്‍ എത്തിയാല്‍ മതി എന്നായി. പെട്ടന്ന് ആവശ്യം വന്നാല്‍ ഫ്ലൈറ്റ് കിട്ടുമോ. അതുമില്ല. പ്രത്യേകിച്ച് പിറ്റേ ദിവസം റംസാന് പോലെ എന്തോ ആഘോഷവും. ഒടുവില്‍ ചുറ്റി തിരിഞ്ഞ് 15 മണിക്കൂര്‍ എടുത്താണ് ഞാന്‍ അവളെ അവസാനമായി കാണാന്‍ എത്തിയത്. അപ്പോഴും ഒന്നുമറിയാതെ എന്റെ രണ്ടു വയസുകാരന് മോന് എന്റെ ചിറ്റേടെ കൈകളില്‍ ഉണ്ടായിരുന്നു.
പിന്നെ ഇങ്ങോട്ട് പോരാട്ടത്തിന്റെ വര്‍ഷമായിരുന്നു. എന്റെ വീട്ടുകാരും സുപ്രിയയുടെ വീട്ടുകാരും കൂടെ നിന്നതാണ് ഏറ്റവും വലിയ ധൈര്യമായി മാറിയത്. തിരികെ പോകുമ്പോള്‍ ഏറ്റവും ടെന്‍ഷന്‍ മോനെ കുറിച്ച് ഓര്‍ത്തായിരുന്നു. ‘നീ ധൈര്യമായി പൊക്കോ, മോനെ ഞങ്ങളുടെ കുഞ്ഞായി നോക്കും’ എന്നു പറഞ്ഞത് എന്റെ അമ്മയുടെ അനിയത്തി വൃന്ദയും ഭര്‍ത്താവ് ജയകുമാറുമാണ്. പിന്നെ എന്റെ ബന്ധുക്കളും. ദൈവം പല സമയങ്ങളില്‍ പല രൂപത്തില്‍ നമ്മുടെ അടുത്തെത്തും. എന്റെ കൊച്ചച്ചനെ പോലെ, ചിറ്റയെ പോലെ….
അങ്ങനെ ഞാന്‍ തിരികെ മസ്കറ്റിലേക്ക് വന്നു. ഞങ്ങള്‍ ഒന്നിച്ചു ജീവിച്ച വീട്, സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവെച്ചയിടം. സുപ്രിയ ഇല്ലാതെ, അവള് ഒരു ഫോണ്‍ കോളിനപ്പുറം ഇല്ലാതെ അവിടെ ജീവിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എല്ലാത്തിനുമുപരി എന്റെ മോനെ കാണാതെ ഒരു നിമിഷം പോലും തള്ളി നീക്കാന്‍ പറ്റാത്ത അവസ്ഥ. അങ്ങനെ ഞാന്‍ അവനെ എന്റെ കൂടെ കൊണ്ട് വന്നു. പിന്നെ ഞങ്ങളുടെ ലോകമായിരുന്നു. ഐ ആം എ പ്രൗഡ് സിംഗിള്‍ പേരന്റ്. ഓഫിസില്‍ പോകുമ്പോള്‍ അവനെ ഡേ കെയറില്‍ ആക്കും. തിരിച്ചു വരുമ്പോള്‍ അവനേം കൂട്ടും. ഒരേ സമയം അമ്മയായും അച്ഛനായും അവനൊപ്പം. അവനും ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്ന കുട്ടിയായി മാറിയിരുന്നു. കഴിച്ച പ്ലേറ്റ് സിങ്കില്‍ കൊണ്ടുപോയി വെച്ചും വല്യ ബഹളങ്ങളും വാശിയും കാണിക്കാതെയും അവന് അച്ഛനെ കൂടുതല്‍ കംഫര്‍ട് ആക്കി. രാത്രിയില്‍ ഞങ്ങള്‍ ഒന്നിച്ചു സിനിമകള്‍ കണ്ടു. എല്ലാ ദിവസവും നൈറ്റ് ഡ്രൈവ് പോയി. അവന്റെ കുഞ്ഞു മനസ് നിറയാന്‍ അതൊക്കെ മതിയായിരുന്നു.
പക്ഷേ എനിക്ക് തോന്നി അവന് ഒരു അമ്മയെ വേണം എന്ന്. ഒരു ദിവസം കുഞ്ഞിന് പനി വന്നു. ഞാന്‍ ജീവിതത്തില്‍ ഇത്രയും പേടിച്ച ദിവസങ്ങള്‍ ഇല്ല. ആ പനി എനിക്കായിരുന്നു വന്നതെങ്കില്‍ എന്റെ കുഞ്ഞ് എന്തു ചെയ്യുമായിരുന്നു എന്ന് ഓര്‍ത്തപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു ഒരു കൂട്ട് വേണം എന്ന്. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു പലരും പ്രതികരിച്ചത്. രണ്ടാമത് വിവാഹം കഴിക്കുന്നത് എന്തോ വലിയ പാപം ആണെന്നാണ് പലരുടെയും ധാരണ. മാത്രമല്ല അതിനു നിശ്ചിതമായ സമയക്രമം ഒക്കെയുണ്ട്. ഒരു വര്‍ഷം കഴിയണം. രണ്ടു വര്‍ഷം കഴിയണം. അതിനെ കുറിച്ചു നമ്മള് പറയുന്നത് പോലും തെറ്റാണ്. ചില ബന്ധുക്കള്‍ പോലും എന്നോട് ചോദിച്ചു ‘നിനക്ക് ഇപ്പോള്‍ കല്യാണം കഴിക്കേണ്ട ആവശ്യം എന്താ…?’ ഞാന്‍ ജോലിക്ക് പോകുമ്പോള്‍ എന്തെങ്കിലും തിരക്കില്‍ ആകുമ്പോള്‍ എല്ലാം മനസ്സില്‍ കുഞ്ഞിനെ കുറിച്ചുള്ള വേവലാതിയാണ്. അവനെ ഒന്ന് സേഫ് ആക്കുക എന്ന കാര്യം എല്ലാരും മറക്കും. പിന്നെയും ഞെട്ടിച്ച സംഭവം ഉണ്ട്. വിവാഹ ആലോചനയൊക്കെ വന്ന് ഏകദേശം ശരിയാകുമ്പോള്‍ ചിലര്‍ വീണ്ടും വീണ്ടും ചോദിക്കും ശരിക്കും എങ്ങനെയാണ് മരിച്ചതെന്നു. ഡിവോഴ്സ്ഡ് ആയിട്ടുള്ളവരില്‍ ചിലര്‍ക്ക് നമ്മള് പറയുന്നത് എത്രയായാലും വിശ്വാസമില്ലാത്ത പോലെയാണ്. അവരുടെ ജീവിതത്തിലെ അനുഭവംവച്ചാണ് അവര്‍ എല്ലാവരെയും അളക്കുക. നമ്മള് കാണുന്നതേയല്ല ലോകമെന്നു ഞാന്‍ മനസിലാക്കിയത് അങ്ങനെയാണ്.
ഇപ്പോഴും വിവാഹ ആലോചനകള്‍ എന്റെ വളരെ അടുത്ത ആളുകള്‍ നടത്തുന്നുണ്ട്. സമൂഹത്തിന്റെ ചിന്തകളും നിഗമനങ്ങളും പലതായിരിക്കും. പക്ഷേ ഒരാള്‍ ഇല്ലാതാകുമ്പോഴുള്ള നഷ്ടം അതു അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. അതിനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നെ ബാധിക്കുന്ന പ്രശ്നമേയല്ല. എനിക്ക് 33 വയസു മാത്രേ ആയിട്ടുള്ളു. എന്റെ കുഞ്ഞിന് നാലു വയസും. ജീവിതത്തില്‍ ഒരു കൂട്ട് വേണം.
ഞങ്ങള്‍ സുപ്രിയയുടെ നാടായ ഒറ്റപാലത്ത് പോകാറുണ്ട്. അവിടുത്തെ അച്ഛനും അമ്മയും ഇപ്പോഴും എന്റേത് തന്നെയാണ്. ജീവിതത്തില്‍ ആരൊക്കെ വന്നാലും അവരെ ഞാന്‍ എന്നും എന്റേതായി തന്നെ ചേര്‍ത്ത് നിര്‍ത്തും. വിവാഹം നോക്കുമ്പോള്‍ എങ്ങനെയുള്ള പെണ്‍കുട്ടിയെയാണ് നോക്കുന്നതെന്നു പലരും ചോദിക്കാറുണ്ട്. എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ മോന് നല്ലൊരു അമ്മ. രണ്ടു വയസില്‍ ഒന്നും അറിയാത്ത പ്രായത്തില്‍ അവന് അമ്മ നഷ്ടപ്പെട്ടതാണ്. ഒരുപാട് സ്നേഹമുള്ള ഒരാള്‍ വേണം. അതു മാത്രമേ ഉള്ളൂ ആഗ്രഹം. എന്റെ വീട്ടുകാരെ സ്വന്തമായി കാണാന്‍ കഴിയുന്ന ഒരാള്‍. അതുവരെ ഞങ്ങള്‍ ഇങ്ങനെ മച്ചാന് മച്ചാന്‍മാരായി ജീവിതം അടിച്ചു പൊളിച്ചു നടക്കും. പിന്നെ ഒരു കാര്യം കൂടെയുണ്ടേ… ഞാന്‍ സെയില്‍സ് പ്രഫഷനില്‍ ജോലി ചെയ്യുന്ന ഒരാളാണ്. നിത്യവും നമ്മള് കാണുന്നതില്‍ 10 പേരില്‍ 7 പേരും നോ പറയുന്നവരായിരിക്കും. ഈ നോ കേട്ടുകേട്ട് മനസിന് നല്ല ഉറപ്പു വന്നു…ചെറിയ കാറ്റും കോളും ഒന്നും ഇനിയെന്നെ ഉലയ്ക്കില്ല.