മലപ്പുറം: മലപ്പുറം കോട്ടയ്ക്കലില്‍ നിന്ന് ജൂണ്‍ 27 മുതല്‍ കാണാതായ ആതിരയെ കണ്ടെത്താന്‍ നിര്‍ണ്ണായകമായത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം.
ആതിര ഒളിച്ചോടിയത് മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകനൊപ്പമെന്ന് റിപ്പോര്‍ട്ട്. മൂന്നരവര്‍ഷമായി ആതിര കണ്ണൂരുള്ള യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലടക്കം പലയിടങ്ങളില്‍ ഇവര്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച തൃശ്ശൂരില്‍നിന്നാണ് പോലീസ് ആതിരയെ പിടികൂടിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിനായിരുന്നു അന്വേഷണച്ചുമതല.
കമ്പ്യൂട്ടര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കോട്ടക്കലിലെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ആതിര വീട് വിട്ടിറങ്ങുന്നത്. മാത്രമല്ല രണ്ട് മണിയോടെ മടങ്ങി എത്തുമെന്നും തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് പോകണമെന്നും അച്ഛനോട് ആതിര പറഞ്ഞിരുന്നു.
സ്ഥിരമായി മൊബൈല്‍ ഉപയോഗിച്ചിരുന്ന പെണ്‍കുട്ടി അന്ന് ഫോണ്‍ കൊണ്ട് പോയതുമില്ല. ആധാര്‍ കാര്‍ഡും മറ്റ് സര്‍ട്ടിഫിക്കറ്റുകളും കൊണ്ട് പോവുകയും ചെയ്തു. ആതിരയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അറബി ഭാഷയിലുള്ള കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ തിരോധാനത്തില്‍ മതംമാറ്റ സംഘമുണ്ടോയെന്ന സംശയം ജനിപ്പിച്ചിരുന്നു. മകളെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആതിരയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. കാണാതായ ദിവസം ഉച്ചയ്ക്ക് 1.15 ന് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്റിലെ സിസിടിവിയില്‍ ആതിര ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. രാത്രിയില്‍ 7.30 മുതല്‍ 12 വരെ കുട്ടിയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വനിതകളുടെ വിശ്രമ മുറിയില്‍ കണ്ടതായും ചിലര്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
ഗുരുവായൂരിലും കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലും, സ്ഥാപിച്ച സിസിടിവിയില്‍ ആതിരയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകനൊപ്പമാണ് താന്‍ പോയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കാമുകനൊപ്പം ആതിര തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കറങ്ങിയിരുന്നെന്നും ഇതിന് സഹായം ചെയ്തുകൊടുത്തത് ആതിരയുടെ ഒരു പെണ്‍സുഹൃത്താണെന്നും പോലീസ് വ്യക്തമാക്കി. തന്റെ മറ്റൊരു പെണ്‍സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
അതേസമയം, ആതിരയെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച മലപ്പുറം മജിസ്ട്രേറ്റിനു മുന്‍പാകെ ആതിരയെ ഹാജരാക്കിയിരുന്നു. പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും ജെസ്നയെ കാണാതായ പിന്നാലെയാണ് കോട്ടക്കല്‍ എടരിക്കോട് ചുടലപ്പാറയില്‍ നിന്നും ആതിര(18) എന്ന പെണ്‍കുട്ടിയേയും കാണാതായത്. ജെസ്നയെ പോലെ വീട് വിട്ടിറങ്ങിയ ആതിര തിരിച്ചുവന്നില്ല. ജെസ്നയുടെ തിരോധാനവുമായി ഏറെ സമാനതകള്‍ ആതിരയുടെ കാണാതാകലിനും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജെസ്നയുടെ തിരോധാനത്തിലെ ചുരുളും ഉടന്‍ അഴിയുമെന്ന് പോലീസ് പറയുന്നു.
മലപ്പുറത്തെ ആതിരയെ തിരിച്ച് കിട്ടിയതോടെ ജെസ്നയും തിരിച്ചുവരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ കുറിച്ച് ഒരു വിവരവും പോലീസിന് കിട്ടിയിട്ടില്ല. ജെസ്നയെ പോലെ കൊല്ലത്ത് നിന്ന് കാണാതായ ഷബ്നയും ഉത്തരമില്ലാതെ ചോദ്യമായി അവശേഷിക്കുകയാണ്. പിഎസ്സി കോച്ചിങ്ങ് സെന്ററില്‍ നിന്ന് ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥിനി നേരെ പോയതുകൊല്ലത്തെ ബീച്ചിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബീച്ചില്‍ ഷബ്നയുടെ ചെരുപ്പും പുസ്തകങ്ങളും ബാഗും കണ്ടെത്തിയിരുന്നു. ഷബ്നയുമായി അടുപ്പമുണ്ടെന്ന് പറയുന്ന ആണ്‍സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഷബ്നയുടെ തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് കിട്ടിയിട്ടില്ല.
ജെസ്ന കേസ് അന്വേഷിക്കുന്ന പൊലീസിനും ആതിരയെ കണ്ടെത്തിയത് വലിയ ആവേശമായി മാറും. ജെസ്നയുടേതിന് സമാനമാണ് ആതിരയുടെ ഒളിച്ചോട്ടമെന്ന് പോലീസ് നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. ജെസ്നാ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്ന് പോലീസ് പറയുന്നു. ജെസ്ന കൊല്ലപ്പെട്ടിട്ടില്ലെന്നും ഉറപ്പിക്കുന്നു. ആതിരയുടെ കണ്ടെത്തലിന് സമാനമായി ജെസ്നയേയും ഉടന്‍ കണ്ടെത്തുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.