മലയിൻകീഴ്: കൊമ്പ് കാരണം കഷ്ടത്തിലായ വല്ലഭന് ആശ്വാസമേകാൻ കൊമ്പുമുറിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടും ദേവസ്വം ബോർഡും വനം വകുപ്പും കൊമ്പുകോർത്തതോടെ ആ കൊമ്പുമുറി മുടങ്ങി. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആന വല്ലഭന്റെ നീളമേറിയ കൊമ്പുകൾ മുറിക്കുന്നതിനെ ചൊല്ലി വാക്കേറ്റമുണ്ടാവുകയായിരുന്നു.
എങ്ങനെ മുറിക്കണം എന്നതിനെ ചൊല്ലിയാണ് ഇരുകൂട്ടരും ചേരി തിരിഞ്ഞ് തർക്കത്തിലായത്. കഴിഞ്ഞദിവസം രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടറും കൊമ്പിന്റെ നീളം കുറച്ച് വെട്ടി കുറയ്ക്കാനായി സജ്ജീകരണങ്ങളോടെ എത്തിയത്. ആനയുടെ ആരോഗ്യ സ്ഥിതി ഡോക്ടർ പരിശോധിച്ച ശേഷം കൊമ്പിന്റെ മുറിച്ചു മാറ്റേണ്ട ഭാഗം ഡോക്ടർ അടയാളപ്പെടുത്തി. ഇതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്.
വട്ടത്തിൽ കൊമ്പിന്റെ അടയാളപ്പെടുത്തിയ ഭാഗം വരെ മുറിക്കാമെന്ന് വനംവകുപ്പ് അറിയിച്ചു. എന്നാൽ ശേഷിക്കുന്ന കൊമ്പിന്റെ അഗ്രം ചെത്തി മിനുക്കി കൊമ്പിന്റെ പഴയ ആകൃതി വരുത്തണമെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തില്ലെങ്കിൽ ആനയ്ക്കും പരിചരിക്കാൻ തങ്ങൾക്കും ബുദ്ധിമുട്ടാണെന്ന് പാപ്പാന്മാരും അറിയിച്ചു. ഈ വാദത്തെ ഉപദേശകസമിതിയും നാട്ടുകാരും ആനപ്രേമികളും പിന്തുണച്ചു.
എന്നാൽ, ഉത്തരവ് പ്രകാരമുള്ള രീതിയിൽ മാത്രമേ കൊമ്പ് മുറിക്കാൻ അനുവദിക്കൂവെന്നും ഇക്കാര്യത്തിൽ വിട്ടുവീഴിചയ്ക്ക് തയ്യാറല്ലെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസർ ദിവ്യ എസ് റോസ് അറിയിച്ചതോടെ കാര്യങ്ങൾ തർക്കത്തിലെത്തി. പ്രശ്നം രൂക്ഷമാവുകയും ചർച്ച മൂന്ന് മണിക്കൂറോളം പിന്നിടുകയും ചെയ്തെങ്കിലും സമവായം ഉണ്ടായില്ല.
കൊമ്പ് മുറിക്കുന്നതോടൊപ്പം ആകൃതി വരുത്താനും അനുവദിക്കണമെന്ന പുതിയ അപേക്ഷ ദേവസ്വംബോർഡ് നൽകിയാൽ അതനുസരിച്ച് കാര്യങ്ങൾ നീക്കാമെന്നായി ഒടുവിൽ വനംവകുപ്പ്. ഈ അപേക്ഷ കിട്ടിയാൽ തുടർനടപടി സ്വീകരിക്കാമെന്നും അറിയിച്ചി വനംവകുപ്പ് അധികൃതർ മടങ്ങി.
തനിക്ക് ചുറ്റും നിന്ന് ഇവരെല്ലാം എന്താണ് സംസാരിക്കുന്നതെന്ന് അറിയാതെ നീളവും ഭാരവുമേറിയ കൊമ്പുമേന്തി വല്ലഭൻ അപ്പോഴും മസ്തകം കുലുക്കി നിൽക്കുകയായിരുന്നു. ഒന്നര മീറ്ററോളം വരുന്ന കൊമ്പ് വല്ലഭന് തീറ്റ ചുമക്കുന്നതിനും കിടക്കുന്നതിനും തടസ്സമാണ്. അതേസമയം, കൊമ്പുമുറിയെ സംബന്ധിച്ച് പുതിയ അപേക്ഷ നൽകുന്നതിനുള്ള ശ്രമം തുടങ്ങിയതായി ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ വി സതികുമാർ പറഞ്ഞു.