തിരുവനന്തപുരം: വിജയകരമായ ചപ്പാത്തിക്കും ബിരിയാണിക്കും ശേഷം ജയിലില്‍ നിന്ന് ഇനി ഹവായി ചെരുപ്പുകളും വിപണിയിലെത്തുന്നു. തടവുകാര്‍ നിര്‍മ്മിക്കുന്ന ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകളാണ് ഇന്ന് മുതല്‍ വിപണിയിലെത്തുന്നത്. 80 രൂപ മാത്രമാണ് ഫ്രീഡം ചപ്പലിന്റെ വില.
ചെരുപ്പുകളുടെ വിപണനോദ്ഘാടനം ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങ് നിര്‍വ്വഹിച്ചു. ജയില്‍ ഉത്പന്നങ്ങളായ ഫ്രീഡം ഫുഡും വസ്ത്രങ്ങളും മിനിറല്‍ വാട്ടറുമെല്ലാം ഹിറ്റായിരുന്നു. മറ്റ് ഉല്‍പ്പന്നങ്ങളെപ്പോലെ ജയില്‍ച്ചെരുപ്പുകളും ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വിപണിയിലെ മറ്റു ചെരുപ്പുകളേക്കാള്‍ വില നന്നേ കുറവാണെങ്കിലും ഗുണമേന്മയില് സംശയം വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ഉത്പന്നങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമല്ല ജയിലിലെ അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലനം കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ചെരുപ്പ് നിര്‍മാണത്തിനുള്ള യന്ത്രങ്ങള്‍ക്കും അസംസ്കൃതവസ്തുക്കള്‍ക്കുമായി ചിലവായത് 2 ലക്ഷം രൂപയാണ്. ദിവസം 500 ചെരുപ്പുകള്‍ വരെ നിര്‍മിക്കാം. അഞ്ച് തടവുകാര്‍ക്കാണ് ചെരുപ്പ് നിര്‍മാണത്തിന്റെ ചുമതല. മേല്‍നോട്ടത്തിന് ജയില്‍ അധികൃതരുമുണ്ടാവും.
വിലക്കുറവില്‍ സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കുന്നതിനാല്‍ ജയിലിലെ ചപ്പാത്തിക്കും കോഴിക്കറിക്കും ബിരിയാണിക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. മുട്ടക്കറി, വെജിറ്റബിള്‍ കറി എന്നിവയും ലഭ്യമായിരുന്നു.
അതേസമയം, കൊല്ലം ജില്ലാ ജയിലില്‍ ഭക്ഷണം പാചകം ചെയ്യാനും ചപ്പാത്തി യൂണിറ്റിനും പുതിയ കെട്ടിടം യാഥാര്‍ഥ്യമായി. ജയില്‍ നവീകരണ ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ അനുവദിച്ച 75 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്നുനിലയുള്ള പുതിയ ബ്ലോക്ക് നിര്‍മിച്ചത്. തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഭക്ഷണം പാചകംചെയ്യാന്‍ അടുക്കള താഴത്തെ നിലയിലും ചപ്പാത്തി യൂണിറ്റ് ഒന്നാമത്തെ നിലയിലും ജീവനക്കാരുടെ വിശ്രമമുറി മുകളിലത്തെ നിലയിലുമായാണ് പ്രവര്‍ത്തനം.