കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായ പനങ്ങാട് സ്വദേശി സഹലാണ് എറണാകുളം സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് സഹലാണ്. കേസിൽ പത്താം പ്രതിയാണ് സഹൽ.
മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിന് രാത്രിയാണ് ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിക്കുന്നത്. ക്യാംപസിലെ ചുവരെഴുത്തിനെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ 16 പ്രതികളിൽ 15 പേരാണ് ഇപ്പോൾ പിടിയിലായത്. ഇനി പന്ത്രണ്ടാം പ്രതിയായ ഷ?ഹീം കൂടിയാണ് പിടിയിലാകാനുളളത്.
കൊവിഡ് ലോക്ക് ഡൗണിൽ കേരളത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് കേസുകളിലെ പ്രതികൾ കോടതിയിൽ കീഴടങ്ങാൻ നിയമോപദേശം തേടിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അഭിമന്യുവിനെ കുത്തിയ പ്രതിയും തൊടുപുഴ ന്യൂമാൻ കോളെജിലെ അധ്യാപകനായ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതിയും കീഴടങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ലോക്ക് ഡൗണിലും കൊവിഡ് കാലത്തും കീഴടങ്ങി കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ഒഴിവാക്കാനുളള നീക്കമാണ് പ്രതികളുടേത്. കൊവിഡ് റെഡ് സോണിലാണ് ഇവർ കഴിഞ്ഞിരുന്നതെങ്കിൽ 14 ദിവസം ഇവരെ ജയിലിലെ ക്വാറന്റൈൻ സെല്ലിലാണ് പാർപ്പിക്കേണ്ടത്.