കൊച്ചി: മൂവാറ്റുപുഴയിൽ യുവാവിനെ പട്ടാപ്പകൽ നടുറോഡിൽ കഴുത്തിനു വെട്ടിവീഴ്ത്തി. സംഭവത്തെ തുടർന്ന് കാമുകിയുടെ സഹോദരനെ പോലീസ് തിരയുന്നു. പണ്ടിരിമല തടിയിലക്കുടിയിൽ ശിവന്റെ മകൻ അഖിൽ (19) ആണ് വെട്ടേറ്റ് ഗുരുതര നിലയിലായത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർഥിയാണ്.
അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസിൽ എൽദോസ് ആണ് ആക്രമിച്ചതെന്നു പൊലീസ് പറയുന്നു. അഖിലും ബേസിലും ഉറ്റസുഹൃത്തുക്കളായിരുന്നുവന്നും പറയുന്നു. സഹോദരിയുമായുള്ള പ്രണയം അറിഞ്ഞതോടെ ബേസിൽ അഖിലുമായുള്ള അടുപ്പം കുറച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് ആറിന് 130 കവലയ്ക്കു സമീപമാണു സംഭവം. മാസ്ക് വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ അഖിലിനെ ബേസിൽ വടിവാൾ കൊണ്ടു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു.
നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്. സഹോദരൻ വടിവാളുമായി വീട്ടിൽനിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിനു മുന്നറിയിപ്പു നൽകിയിരുന്നതായി പോലീസ് പറഞ്ഞു.
അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസിൽ ശക്തമായി എതിർത്തിരുന്നു. ഇവരുടെ അടുപ്പം തടയുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് വിവരിക്കുന്നത് ഇങ്ങനെ:
മാസ്ക്ക് വാങ്ങാനായി കടയിലേക്ക് പോയ അരുണിനൊപ്പം ബൈക്കിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ യുവതിയുടെ സഹോദരൻ വിളിച്ചിറക്കി. മുൻ പരിചയമുള്ളതിനാൽ അടുത്തേക്ക് ചെന്നപ്പോൾ വടിവാളുകൊണ്ട് അഖിലിനെ ഇയാൾ വെട്ടുകയായിരുന്നു. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി.
ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയിട്ടുമുണ്ട്. കഴുത്തിനുള്ള വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അഖിൽ ധരിച്ചിരുന്ന ഹെൽമെറ്റിൽ തട്ടി. പുരികത്തിനും നെറ്റിക്കും ഇടയിലും മുറിവേറ്റു. അഖിലിനെ കാത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന അരുൺ ഇതു കണ്ട് ഓടിയെത്തി കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് തടയുകയും ചെയ്തു. ഇതിനിടെയാണ് അരുണിനും മുറിവേറ്റത്.
ആക്രമണത്തിനു ശേഷം പ്രതി ബൈക്കിൽ തന്നെ കടന്നുകളഞ്ഞു. ബൈക്കിൽ പ്രതിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസിൽ എൽദോസ് ആണ് ആക്രമിച്ചതെന്നു പൊലീസ് പറയുന്നു.