മലപ്പുറം: മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരത്തലേക്കു കടക്കാനുള്ള പാസില്ലാതെ വാളയാർ കടന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥീരികരിച്ചു. ചെന്നൈയിൽ നിന്നുമെത്തിയ എത്തിയ ഇയാൾ മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശിയാണ്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു. മെയ് ഒൻപതാം തീയ്യതിയാണ് ഇയാൾ വാളയാർ ചെക്ക്പോസ്റ്റിലെത്തിയത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാൾ മറ്റ് ഒൻപത് പേർക്കൊപ്പമാണ് ചെന്നൈയിൽ നിന്നും മിനി ബസിൽ പാസെടുക്കാതെ വാളയാറിലെത്തിയത്.
മെയ് എട്ടിനാണ് സംഘം ചെന്നൈയിൽ നിന്നും യാത്ര തിരിച്ചത്. മെയ് ഒൻപതിന് രാവിലെ വാളയാറിലെത്തിയ സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥർ തടയുകയായിരുന്നു. കടുത്ത തലവേദനയും ഛർദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകിരിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയും നിരീക്ഷണത്തിലാണ്. ഇയാളോടൊപ്പം കേരളത്തിലേക്കെത്തിയ മറ്റു എട്ടു പേരെയും നിരീക്ഷണത്തിലാക്കിയെന്നും കളക്ടർ അറിയിച്ചു. ഇതോടെ മലപ്പുറം ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 26 ആയിട്ടുണ്ട്. പാസില്ലാതെ കേരളത്തിലെ അതിർത്തികളിലേക്ക് നിരവധി പേരായിരുന്നു എത്തിക്കൊണ്ടിരുന്നത്. പാസില്ലാത്തവരെ കയറ്റേണ്ടതില്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു.
അതേസമയം വരുന്ന എല്ലാവരെയും കയറ്റിവിടണമെന്നും സർക്കാർ നിലപാട് ശരിയല്ലെന്നുമുള്ള വാദവുമായി കോൺഗ്രസും എത്തിയിരുന്നു. എന്നാൽ പാസ് ഏർപ്പാടാക്കിയ സർക്കാർ നടപടി ശരിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.