കൊല്ലം: മുഖത്തല സ്വദേശിയും ബ്യൂട്ടിഷൻ ട്രെയിനറുമായ സുചിത്ര പിള്ളയുടെ കൊലപാകം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ. പിഴവില്ലാത്ത ആസൂത്രണത്തിലൂടെ സുചിത്രയുടെ ജീവനെടുക്കാൻ പ്രതി പ്രശാന്തിന് കഴിഞ്ഞെങ്കിലും രക്ഷപെടാൻ നടത്തിയ നീക്കങ്ങൾ പിഴച്ചു.
പോലീസിനോട് പറഞ്ഞ കഥകളൊക്കെയും പൊളിഞ്ഞതോടെ ക്രൂരമായ ഈ കൊലപാതക കേസിൽ സംഗീതാധ്യാപകനായ പ്രശാന്ത് നിയമത്തിനു മുന്നിൽ കുടുങ്ങി. പ്രശാന്ത് കൊല്ലത്ത് വന്ന് സുചിത്രയെ പാലക്കാട്ടേക്ക് വിളിച്ചു കൊണ്ടു പോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രശാന്തിനെ വിശ്വസിച്ചിരുന്നതുകൊണ്ട് സുചിത്രയ്ക്ക് പ്രതിക്കൊപ്പം പോകാൻ സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടായിരുന്നു വീട്ടിലോ ജോലി ചെയ്യുന്ന സ്ഥാപനത്തിലോ താൻ എങ്ങോട്ട് പോകുന്നുവെന്ന് പറയാതെ അയാൾക്കൊപ്പം യാത്രയായത്.
തന്റെ കുടുംബ ജീവിതം തകരുമോയെന്ന ഭയമായിരുന്നു സുചിത്രയെ ഇല്ലാതാക്കാൻ പ്രശാന്തിനെ പ്രേരിപ്പിച്ചത്. തന്നെ ഒഴിവാക്കാനുള്ള പ്രശാന്തിന്റെ താത്പര്യത്തെ സുചിത്ര എതിർത്തതോടെയാണ് തർക്കം തുടങ്ങിയതും ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതും. തന്റെ തീരുമാനം നടപ്പാകുന്നില്ലെങ്കിൽ കൊല്ലുക എന്നത് തന്നെയായിരുന്നു പ്രശാന്തിന്റെ തീരുമാനമെന്ന് പോലീസിന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ മുന്നോടിയായിട്ടായിരുന്നു ഭാര്യയേയും കുട്ടിയേയും കൊല്ലത്തുള്ള അവവരുടെ വീട്ടിൽ കൊണ്ടു ചെന്നാക്കിയതും പ്രശാന്തിനൊപ്പം പാലക്കാടെ വീട്ടിൽ താമസിച്ചിരുന്ന മാതാപിതാക്കളെ കോഴിക്കോടുള്ള കുടുംബ വീട്ടിലേക്ക് പറഞ്ഞു വിട്ടതും. വീട്ടിൽ നിന്ന് മറ്റെല്ലാവരെയും ഒഴിവാക്കിയതിനു ശേഷമായിരുന്നു പ്രശാന്ത് കൊല്ലത്തേക്ക് പുറപ്പെട്ടത്. മാർച്ച് 17-നായിരുന്നു സുചിത്ര പാലക്കാട്ടേക്ക് പോകുന്നത്.
രണ്ടു ദിവസം പാലക്കാട് മണലിയിലുള്ള ശ്രീറാം നഗർ ഹൗസിംഗ് കോളനിയിലെ പ്രശാന്തിന്റെ വാടക വീട്ടിൽ സുചിത്ര താമസിച്ചു. മാർച്ച് 20 ന് ആണ് സുചിത്രയെ പ്രശാന്ത് കൊല ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ കള്ളം പറഞ്ഞായിരുന്നു മാർച്ച് 17 ന് സുചിത്ര പാലക്കാട്ടേക്ക് പോകുന്നത്. ഇതിനു മുന്നായി സുചിത്ര ബ്യൂട്ടീഷ്യൻ ട്രെയിനറായി ജോലി നോക്കിയിരുന്ന കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററിൽ ചെന്നു. അഞ്ചു ദിവസത്തെ അവധിക്ക് അപേക്ഷ നൽകി. അവരോട് എങ്ങോട്ട് പോകുന്നുവെന്ന് പറഞ്ഞിരുന്നില്ല.
ഭർത്താവിന്റെ അച്ഛന് സുഖമില്ലെന്നും അങ്ങോട്ട് പോവുകയാണെന്നുമായിരുന്നു സ്ഥാപനത്തിൽ പറഞ്ഞത്. രണ്ടു ദിവസമെന്ന് പറഞ്ഞു പോയ മകളെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ സുചിത്രയുടെ മാതാപിതാക്കൾ ആശങ്കയിലായി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ അന്വേഷിച്ചപ്പോഴാണ് ഭർത്താവിന്റെ അച്ഛന് സുഖമില്ലെന്നു പറഞ്ഞ് അഞ്ചു ദിവസത്തെ അവധിയെടുത്ത് പോയിരിക്കുവാണെന്ന് അറിയുന്നത്.
ഇതോടെ സുചിത്രയ്ക്ക് എന്തോ അപകടം സംഭവിച്ചിരിക്കുന്നുവെന്ന് മനസിലായ വീട്ടുകാർ കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം കാര്യമായി നടക്കുന്നില്ലെന്നു തോന്നിയതോടെ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. കൂടാതെ സുചിത്രയുടെ അമ്മ ഹൈക്കോടതിയിൽ മകളെ കാണാനില്ലെന്നു കാണിച്ച് ഹോബിയസ് കോർപ്പസും ഫയൽ ചെയ്തു. ഇതിനു പിന്നാലെയാണ് സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നത്.
സുചിത്രയ്ക്ക് ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. വഴിത്തിരിവാകുന്നത് സുചിത്രയുടെ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമായിരുന്നു. ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് പ്രശാന്ത് പോലീസിന്റെ സംശയ നിഴലിൽ ആകുന്നത്. തുടർന്ന് ഇയാളെ പോലീസ് നിരീക്ഷിക്കാൻ തുടങ്ങി. മണലിയിലെ വാടക വീട് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ നിരീക്ഷണത്തിൽ സുചിത്രയുടെ തിരോധാനവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് മനസിലായി. തുടർന്ന് പ്രശാന്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.
ആദ്യമൊക്കെ സുചിത്രയുമായി തനിക്ക് അടുത്ത ബന്ധമില്ലെന്നു സ്ഥാപിക്കാനാണ് പ്രശാന്ത് ശ്രമിച്ചത്. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യൽ തുടർന്നതോടെ ഇയാൾ കഥ മാറ്റി. സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരാളുമായി ബന്ധമുണ്ടെന്നും അയാൾക്കൊപ്പം പോയി എന്നുമായിരുന്നു ആ കഥ. പക്ഷേ പോലീസ് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്ര സുഹൃത്ത് എന്നത് പ്രശാന്ത് മെനഞ്ഞൊരു സാങ്കൽപ്പിക കഥാപാത്രം മാത്രമായിരുന്നുവെന്ന് വ്യക്തമായതോടെ പ്രശാന്തിന്റെ തിരക്കഥകൾ പൊളിഞ്ഞു. പിടിച്ചു നിൽക്കാൻ പിന്നെയും ശ്രമിച്ചു നോക്കിയെങ്കിലും മൊഴികളിലെ വൈരുധ്യങ്ങൾ വിനയായി. അതോടെ സത്യം ഏറ്റുപറയാതെ മറ്റു വഴിയില്ലെന്നായി.
മുഖത്തലയിലെ ഒരു സമ്ബന്ന കുടുംബത്തിൽ ജനിച്ച സുചിത്ര മാതാപിതാക്കളുടെ ഏകമകളായിരുന്നു. നാട്ടുകാർക്കെല്ലാം സുചിത്രയെക്കുറിച്ച് പറയാൻ നല്ല കാര്യങ്ങളെയുള്ളൂൂ. എന്നാൽ സുചിത്രയുടെ കുടുംബ ജീവിതം പരാജയങ്ങളുടെതായിരുന്നു. രണ്ടു തവണ വിവാഹം കഴിച്ചെങ്കിലും ബന്ധം വേർപ്പെടുത്തേണ്ടി വന്നു. എന്നാൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ താൻ വിവാഹിതയാണെന്നും തന്റെ വീട്ടുകാരുമായി സ്വർചേർച്ചയില്ലാത്തതിനാൽ ഭർത്താവ് വേറെ മാറി താമസിക്കുകയാണെന്നുമായിരുന്നു പറഞ്ഞിരുന്നത്.
ഇതിനിടയിലാണ് പ്രശാന്തുമായി അടുപ്പത്തിലാകുന്നത്. സുചിത്രയുടെ കുടുംബ സുഹൃത്തായ കൊല്ലം സ്വദേശിനിയെയായിരുന്നു പ്രശാന്ത് വിവാഹം കഴിച്ചത്. ആ വഴിയായിരുന്നു സുചിത്ര പ്രശാന്തുമായി പരിചയത്തിലാകുന്നത്. പ്രശാന്തിന്റെ ഭാര്യയുടെ വീട്ടിൽ സുചിത്ര പോകാറുമുണ്ടായിരുന്നു. കുടുംബസൗഹൃദമായി തുടങ്ങിയ ബന്ധമാണ് ഒടുവിൽ പ്രശാന്തിനും സുചിത്രയ്ക്കും ഇടയിൽ വളർന്ന രഹസ്യപ്രണയമായി മാറിയത്. ഈ ബന്ധം അതിരുവിട്ടു പോയതും സുചിത്രയുടെ അകാലമരണത്തിനുള്ള കാരണമായി.
സുചിത്രയെ സാമ്ബത്തികമായും പ്രശാന്ത് ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പോലീസിന് മനസിലാകുന്നത്. സുചിത്രയുടെയും പ്രശാന്തിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പ്രശാന്തിന്റെ അകൗണ്ടിലേക്ക് സുചിത്രയുടെ അകൗണ്ടിൽ നിന്ന് പണം അയച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പിയാനോ ആർട്ടിസ്റ്റ് ആയ പ്രശാന്തിന് പുതിയ പിയോനോ വാങ്ങുന്നതിനായി സുചിത്ര രണ്ടര ലക്ഷം രൂപ നൽകിയതായും സൂചനയുണ്ട്. ഇതേക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡ് ചെയതിരിക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
സുചിത്രയെ ഒഴിവാക്കാനുള്ള നീക്കം പരാജയപ്പെട്ടതും സാമ്പത്തിക ഇടപാടുകൾ പറഞ്ഞുള്ള തർക്കവുമാണ് കൊലപാതകത്തിനുള്ള കാരണമായി പൊലീസിന്റെ പ്രാഥമിക നിഗമനത്തിൽ പറയുന്നത്. കൊലപ്പെടുത്തിയ ശേഷം ആദ്യം പെട്രോൾ ഒഴിച്ച് കത്തിക്കാനായിരുന്നു പ്രശാന്തിന്റെ ഉദ്ദേശം. അത് നടക്കാതെ വന്നതോടെയാണ് കുഴിച്ചു മൂടിയത്. സുചിത്രയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ രണ്ട് കാലുകൾ മുറിച്ചു മാറ്റപ്പെട്ട നിലയിലായിരുന്നു.
മൃതദേഹം മൂടാനെടുത്ത കുഴി ചെറുതായതിനെ തുടർന്ന് കാലുകൾ മുറിച്ചു മാറ്റിയതെന്നാണ്്് പ്രശാന്ത് പൊലീസിനോട് പറഞ്ഞത്. വീടിന്റെ മതിലിനോട് ചേർന്ന് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തായിരുന്നു സുചിത്രയുടെ മൃതദഹം കുഴിച്ചു മൂടിയത്. പൊലീസ് കണ്ടെടുക്കുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഫോറൻസിക് പരിശോധനയിലൂടെയാണ് മൃതദേഹം സുചിത്രയുടേതെണെന്ന് സ്ഥിരീകരിച്ചത്.