കൽപ്പറ്റ: പോലിസ് പൊതുജനത്തോട് ലോക്ക്ഡൗൺ കാലയളവിൽ എങ്ങനെ പെരുമാറുന്നു എന്ന് അറിയാൻ ജില്ലാ പോലിസ് ചീഫും സബ് കലക്ടറും മഫ്തിയിൽ ബുള്ളറ്റിൽ സവാരിക്കിറങ്ങി. കഴിഞ്ഞ ദിവസങ്ങളിലാണ് വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സബ് കലക്ടറും എസ്പിയും ബുള്ളറ്റിൽ ടീഷർട്ട് അണിഞ്ഞ് ഇറങ്ങിയത്.
ഇവരെ തിരിച്ചറിയാത്ത ചില പോലിസ് ഉദ്യോഗസ്ഥർ ബുള്ളറ്റ് കൈകാണിച്ച് നിർത്തുകയും യാത്രാ ഉദ്ദേശം ആരായുകയും ചെയ്തു. ചിലയിടങ്ങളിൽ മേലുദ്യോഗസ്ഥരെ പോലിസുകാർ തിരിച്ചറിയുകയും ചെയ്തു. സംഭവം ശരിയാണെന്നും ഇത്തരം പരിശോധനകൾ തുടരുമെന്നും സബ്കലക്ടർ വികൽപ്പ് ഭരദ്വാജ് പറഞ്ഞു. പോലിസിന്റെ പെരുമാറ്റം സംബന്ധിച്ച പൊതു ജനങ്ങൾക്കിടയിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ആണ് പട്രോളിങ്.
ലോക്ക് ഡൗൺ നിർദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്യുന്നവരെ സൂപ്പർ വിഷൻ ചെക്കിന്റെ ഭാഗമായി മഫ്തിയിൽ കൽപ്പറ്റ ടൗണിൽ എത്തിയപ്പോൾ ജനമൈത്രി ജംഗ്ഷനിലും പിണങ്ങോട് ജംഗ്ഷനിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൽപ്പറ്റ പോലീസ് ഇൻസ്പെക്ടറും പോലീസുകാരും കൃത്യമായി വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചിക്കുകയും യാത്രാ രേഖകളും ഡിക്ലറേഷനും ആവശ്യപ്പെടുകയും ചെയ്തു.
ഇത്തരത്തിൽ ശരിയായ രീതിയിലും മാന്യമായും പെരുമാറി ഡ്യൂട്ടി ചെയ്ത കൽപ്പറ്റ പോലിസ് ഇൻസ്പെക്ടർക്കും ജാക്സൺ റോയി, സബിൻ ശശി എന്നീ പോലിസുകാർക്കും അഭിനന്ദനക്കത്ത് നൽകി.