കണ്ണൂർ: സർവ്വനാശം വിതയ്ക്കുന്ന മഹാമാരിയായ കൊവിഡ് 19 ചികിൽസാ രംഗത്ത് കേരളത്തിന്റെ മാതൃക പ്രശംസയ്ക്കിടയാക്കുന്നതിനെ മറ്റൊരു സന്തോഷവാർത്ത കൂടി. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിൽസയിലാവുകയും പിന്നീട് നെഗറ്റീവാണെന്നു കണ്ടെത്തുകയും ചെയ്ത യുവതി കൊവിഡ് വാർഡിൽ പ്രസവിച്ചു.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കാസർകോഡ് സ്വദേശിനി ആൺകുഞ്ഞിനു ജൻമം നൽകിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതി പ്രസവിക്കുന്നത്. കൊവിഡ് രോഗമുക്തരായ ദമ്പതികൾക്ക് ഇതോടെ ഇരട്ടി സന്തോഷമായി. ശനിയാഴ്ച ഉച്ചയ്ക്കു 12.20നാണ് മൂന്നു കിലോ ഭാരമുള്ള ആൺകുഞ്ഞ് പിറന്നത്.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘമാണ് പ്രസവ ശുശ്രൂഷയ്ക്കു നേതൃത്വം നൽകിയത്. അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ചാൾസ്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് എന്നിവർ രാവിലെ 11ഓടെ തന്നെ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയും പ്രത്യേകം സജ്ജീകരിച്ച ഓപറേഷൻ തിയറ്ററിലെത്തി.
മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപും പ്രിൻസിപ്പൽ ഡോ. എൻ റോയിയും അറിയിച്ചു. നേരത്തേ കോവിഡ് രോഗബാധയെ തുടർന്നാണ് ദമ്ബതികൾ കണ്ണൂർ ഗവ. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്നത്. പിന്നീട് ഇരുവരുടെയും ഫലം നെഗറ്റീവാണെന്നു കണ്ടെത്തി. യുവതി പൂർണ ഗർഭിണിയാണെന്നും പ്രസവം അടുത്തുണ്ടാവുമെന്നും മനസ്സിലാക്കി യുവതിയെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ്ജ് ചെയ്തിരുന്നില്ല.
കുഞ്ഞും മാതാവും നിരീക്ഷണത്തിൽ തുടരും. പ്രത്യേകം തയ്യാറാക്കിയ തീവ്ര പരിചരണ വിഭാഗത്തിൽ സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചാണു ഡോക്ടറും നഴ്സുമാരും പ്രസവശുശ്രൂഷ നടത്തിയത്. ദിവസങ്ങൾക്കു മുമ്പ് തന്നെ ഇതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആശുപത്രിയിൽ നടത്തിയിരുന്നു. നേരത്തേ മറ്റൊരു ഗർഭിണി ഇവിടെ കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്നെങ്കിലും അസുഖം ഭേദമായി ആശുപത്രി വിട്ടിപുന്നു. ദുബയിൽ നിന്നെത്തിയ കാസർകോട് സ്വദേശിയിൽ നിന്നാണ് ഇയാളുടെ ഭാര്യയ്ക്കും മാതാവിനും കുഞ്ഞിനും കൊവിഡ് ബാധിച്ചത്.
കണിക്കൊന്നയും പലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകിയാണ് നാലുവയസ്സുകാരനെയും ഗർഭിണിയായ മാതാവിനെയും അമ്മൂമ്മയെയും ആശുപത്രി അധികൃതർ യാത്രയാക്കിയത്. രാജ്യത്ത് ആദ്യമായി കൊവിഡ് 19 ബാധിച്ച് ചികിൽസയിൽ കഴിയവെ യുവതി പ്രസവിച്ചത് ഡൽഹി എയിംസിലായിരുന്നു. അന്നും ആൺകുഞ്ഞാണ് പിറന്നത്.