കൊച്ചി: ചൈനയിൽ നിന്നും തുടങ്ങി ലോകം മുഴുവൻ വിറപ്പിച്ച് മരണം വിതയ്ക്കുന്ന മാരക വൈറസായ കോവിഡ് 19 നെ ഫലപ്രദമായി ചെറുത്തുനിന്നവരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് നമ്മുടെ കൊച്ചു കേരളത്തിന്റെ സ്ഥാനം. കോവിഡ് 19 ന്റെ ഒന്നാം ഘട്ടത്തിൽ രോഗികളെയെല്ലാം രോഗവിമുക്തരാക്കിയ കേരളം രണ്ടാം ഘട്ടത്തിലും രോഗവ്യാപനത്തിന് വിജയകരമായി തടയിട്ടിരിക്കുകയാണ്.
ഇപ്പോഴിതാ മൂന്നാം ഘട്ടത്തിൽ കൊവിഡ് 19 പ്രതിരോധത്തിന് സാങ്കേതിക വിദ്യയും ഉപയോഗിക്കാൻ കേരളം ഒരുങ്ങുന്നു. ആരോഗ്യരംഗത്തെ സർവ്വസന്നാഹങ്ങളുമുപയോഗിച്ച് കൊവിഡ് രണ്ടാം ഘട്ടത്തെ വരുതിയിൽ നിർത്തിയ കേരളം സാങ്കേതികവിദ്യയുടെ സഹായത്തോടെ അടുത്തഘട്ടം തടയാനാണ് തയ്യാറെടുക്കുന്നത്. രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് കേരളത്തിലേക്ക് തിരിച്ചെത്തുന്നവർക്ക് ഡിജിറ്റൽ പാസ് നിർബന്ധമാക്കാനാണ് നീക്കം.
രോഗസാധ്യതയുള്ളവരുടെ വിവരങ്ങൾ അറിയിക്കാൻ മൊബൈൽ ആപ്പ് കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. വിദേശത്ത് നിന്നോ മറ്റോ കേരളത്തിലേക്ക് വരുന്നവർ നേരത്തെ വിവരം രജിസ്റ്റർ ചെയ്യണം. മുൻകൂർ അനുമതി ലഭിക്കുന്നവർക്ക് ഡിജിറ്റൽ പാസ് അനുവദിക്കാനാണ് സർക്കാർ നീക്കം. പാസുള്ളവർക്കേ വിമാനത്താവളങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തുകടക്കനാവൂ. ഇങ്ങനെ വരുന്നവരെ സമീപത്ത് തന്നെ നിരീക്ഷണത്തിൽ പാർപ്പിക്കും.
രോഗസാധ്യതയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് മറ്റൊരുഘട്ടം. മറ്റ് രോഗങ്ങൾക്ക് ചികിത്സയിലുള്ളവരുടെ വിവരങ്ങളും ക്രോഡീകരിക്കും. ഇതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ വിവരങ്ങളെടുക്കും. ടെലിമെഡിസിൻ സംവിധാനങ്ങൾ കൂടുതൽ വ്യാപിപ്പിക്കും. ഐടി മിഷന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ പ്രതിരോധമാർഗങ്ങൾക്ക് സംസ്ഥാനം ഒരുങ്ങുന്നത്. കൊവിഡ് ഭീഷണി അവസാനിച്ചാലും ഈ ഡാറ്റാബേസ് ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടാവും.
ലോക്ക് ഡൗൺ പിൻവലിച്ചാൽ സംസ്ഥാനത്തേക്ക് പലയിടുത്ത് നിന്നും മലയാളികൾ തിരിച്ചെത്തുമെന്നത് മുന്നിൽക്കണ്ടാണ് സർക്കാർ നീക്കം. നേരത്തെ കൊവിഡ് 19 രോഗത്തെ ചെറുക്കാൻ പ്ലാസ്മ തെറാപ്പിക്ക് കേരളത്തിന് അനുമതി ലഭിച്ചിരുന്നു. കൊവിഡ് ഭേദമായവരിൽ നിന്നും ആന്റിബോഡി വേർതിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നൽകുന്നതാണ് ചികിത്സ.