ചെങ്ങന്നൂർ: മംഗലാപുരത്ത് സ്ഥിര താമസമാക്കിയ മലയാളി വീട്ടമ്മയ്ക്ക് ഗർഭാശയ രോഗം മൂർച്ഛിച്ചിട്ടും മംഗലാപുരത്തെ ആശുപത്രികൾ ചികിത്സ നിഷേധിച്ചു. ഈ രോഗിയെ മുഖ്യമന്ത്രിയുടെ സഹായത്തോടെ കേരളത്തിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകി.
മംഗലാപുരത്തു താമസമാക്കിയ പുലിയൂർ ഇലഞ്ഞിമേൽ എബിൻ വില്ലയിൽ പ്രകാശ് എം. തോമസിന്റെ ഭാര്യ മറിയാമ്മ(48)യെയാണ് തിരുവല്ലയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയത്. കോവിഡ് രോഗഭീതി നിലനിൽക്കുന്ന മംഗലാപുരത്ത് മലയാളിയായതിനാലാണു ചികിത്സ നിഷേധിച്ചതെന്നാണ് ആരോപണം.
പനച്ചൂർ മെഡിക്കൽ കോളജിൽ ഒന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാർഥിയായ മകൻ അബിനോടൊപ്പം പ്രകാശ് ഏഴു മാസമായി മംഗലാപുരത്താണു താമസം. ലഖ്നൗവിൽ സമർപ്പൺ നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പലായ മറിയാമ്മ ചികിത്സയ്ക്കായാണു കുടുംബത്തിനൊപ്പമെത്തിയത്.
മംഗലാപുരത്തു ചികിത്സ നിഷേധിക്കപ്പെട്ടതോടെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കുരുവിള ചാക്കോയെ രോഗവിവരം അറിയിച്ചു. അടിയന്തരമായി തിരുവല്ലയിലെ ആശുപത്രിയിലെത്തിക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും കർണാടക അതിർത്തി കടന്നു വരുന്നതു പ്രതിസന്ധിയായി.
അതോടെ സജി ചെറിയാൻ എംഎൽഎയുമായി ബന്ധപ്പെട്ടു. അദ്ദേഹം ആവശ്യമായ രേഖകൾ സഹിതം മുഖ്യമന്ത്രി പിണറായി വിജയനെ വിവരമറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കർണാടക സർക്കാരുമായി ബന്ധപ്പെട്ട് നടപടിയെടുത്തു.
തുടർന്ന് മംഗലാപുരം ജില്ലാ കലക്ടർ മറിയാമ്മയെയും കുടുംബത്തെയും ആംബുലൻസിൽ കർണാടക അതിർത്തിയിലെത്തിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശാനുസരണം കാസർഗോഡ് ജില്ലാ കലക്ടർ ആംബുലൻസ് ഏർപ്പാടാക്കി തലപ്പാടിയിൽനിന്ന് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലെത്തിച്ചു.