തിരുവനന്തപുരം : ലോകത്തെ ജനങ്ങളെ മുഴുവൻ വിറപ്പിക്കുന്ന മഹാമാരിയായ കോവിഡ് 19 ന്റെ വ്യാപനം തടയുക ലക്ഷ്യമിട്ട് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഈ മാസം 14 ന് അവസാനിക്കുകയാണ്. ലോക്ക്ഡൗൺ തുടർ നടപടികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചാൽ സംസ്ഥാനത്ത് സ്വീകരിക്കേണ്ട ഇളവുകളും തുടരേണ്ട നിയന്ത്രണങ്ങളുമെല്ലാം സംസ്ഥാന സർക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്.
കാസർകോട്, കണ്ണൂർ അടക്കം ചിലയിടങ്ങളിൽ കോവിഡ് രോഗബാധ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിൽ ഇളവ് വരുത്തുക തിരിച്ചടിയാകുമെന്നാണ് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്.
ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കാനുള്ള സാധ്യതയാണ് സർക്കാർ സജീവമായി പരിഗണിക്കുന്നത്. സ്ഥിതി നിയന്ത്രണാധീനമായില്ലെങ്കിൽ ലോക്ക്ഡൗൺ നീട്ടേണ്ടി വരും.
ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതും സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ അവസാനിപ്പിച്ചാലും കടുത്ത നിയന്ത്രണം തുടരാനാണ് സാധ്യത. ഓരോ മേഖലയിലെയും സ്ഥിതിഗതികൾ വിലയിരുത്തി ക്രമേണ നിയന്ത്രണത്തിൽ അയവു വരുത്താനാണ് വിദഗ്ധ സമിതി ശുപാർശ നൽകിയിട്ടുള്ളത്.
വിദേശത്തു നിന്നെത്തുന്നവർക്ക് റാപ്പിഡ് ടെസ്റ്റും കടുത്ത നിയന്ത്രണങ്ങളും വേണമെന്ന ആവശ്യം ശക്തമാണ്. കേരളത്തിൽ കോവിഡ് ബാധിച്ചവരിൽ ഭൂരിഭാഗവും വിദേശത്തു നിന്നെത്തിയവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണ്. ഹോട്ട്സ്പോട്ട് പരിധിയിൽ വരാത്ത ജില്ലകളിൽ നാമമാത്രമായി നിയന്ത്രണങ്ങൾ നീക്കുക, സ്വകാര്യ, പൊതുഗതാഗത സംവിധാനം നിയന്ത്രിക്കുക, ജില്ലാന്തര ഗതാഗതം ക്രമീകരിക്കുക, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക, ഒറ്റ ഇരട്ട അക്ക റജിസ്ട്രേഷനുള്ള വാഹനങ്ങൾക്കായി ഓരോ ദിവസവും ഗതാഗതം ക്രമീകരിക്കുക തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ മന്ത്രിസഭയുടെ മുന്നിലുണ്ട്.