തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ മോഹൻലാൽ അടക്കമുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമ്പത് ലക്ഷം രൂപയാണ് മോഹൻലാൽ നൽകിയത്.
സംഭാവന നൽകിയവർ
ജ്യോതി ലബോറട്ടറീസ് രാമചന്ദ്രൻ (മുംബൈ)- രണ്ട് കോടി, തിരുവിതാംകൂർ ദേവസ്വം ബോർഡ്- ഒരു കോടി
കല്യാൺ സിൽക്സ്- ഒരു കോടി, കിംസ് ആശുപത്രി – ഒരു കോടി, തിരൂർ അർബൻ ബാങ്ക്- 67,15000 രൂപ
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്- 52 ലക്ഷം, മോഹൻലാൽ- 50 ലക്ഷം.
അതേ സമയം കോവിഡ് 19 കേരളത്തിൽ ഇന്ന ഒൻപത് പേർക്ക്കൂടി സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട് നാല് പേർക്കും കണ്ണൂരിൽ മൂന്നു പേർക്കും കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടു പേർ നിസാമുദ്ദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരാണ്. മൂന്ന് പേർക്ക് സമ്പർക്കം മൂലമാണ് രോഗം പിടിപ്പെട്ടത്.
ചികിത്സയിലിരുന്ന 12 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിൽ അഞ്ച് പേരും എറണാകുളത്ത് നാല് പേരും തിരുവനന്തപുരം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് രോഗമുക്തരായത്. ഇതുവരെ 336 ആളുകൾക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 263 പേർ ഇപ്പോൾ ചികിത്സയിലാണ്. 131 പേർ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.