കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വയോധിക ദമ്പതിമാർ ആശുപത്രിവിട്ടു. 93വയസ്സുകാരനായ തോമസ്, 88കാരിയായ ഭാര്യ മറിയാമ്മ എന്നിവരാണ് ആശുപത്രി വിട്ടത്.
വീട്ടിലെത്തിയതിനു ശേഷം 14ദിവസം കൂടി ഇവര്‍ നിരീക്ഷണത്തില്‍ തുടരും.’എല്ലാവര്ക്കും നന്ദി. രോഗം മാറിയതില്‍ ഏറെ സന്തോഷം. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നന്ദി’ എന്നായിരുന്നു ആശുപത്രി വിടുമ്പോഴുള്ള ദമ്പതിമാരുടെ പ്രതികരണം. ആംബുലന്‍സില്‍ ഇരുവരെയും റാന്നിയിലേക്കുള്ള വീട്ടിലേക്കാണ് കൊണ്ടുപോയത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് മുതിര്‍ന്ന നഴ്സുമാരും ഇവര്‍ക്കൊപ്പം വീട്ടിലേക്ക് പോയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ കൈവീശിയാണ് ഇവരെ യാത്രയാക്കിയത്. ഇറ്റലിയില്‍നിന്നെത്തിയ കുടുംബവുമായുള്ള സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് കൊറോണ ബാധിച്ചത്. മാര്‍ച്ച് എട്ടിനാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ഇരുവര്‍ക്കും പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസ്വസ്ഥകളും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ മികച്ച പരിചരണത്തിലൂടെ ഇരുവരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരികയായിരുന്നു.
ലോകത്തുതന്നെ, കൊറോണ ബാധിച്ച അറുപതുവയസ്സിനു മുകളിലുള്ളവരെ ഹൈ റിസ്ക് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. അതിനാല്‍ത്തന്നെ തോമസിന്റെയും മറിയാമ്മയുടെയും ആരോഗ്യനിലയില്‍ അതീവ ആശങ്കയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്. അതിനിടെ വയോധിക ദമ്പതിമാരെ പരിചരിച്ച നഴ്സിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഈ നഴ്സിനെയും ഇന്ന് വീട്ടിലേക്ക് മാറ്റി.