ഉദുമ: വിദേശ യാത്ര കഴിഞ്ഞ് നാട്ടിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് കോവിഡ് നിരീക്ഷണത്തിൽ കഴിയാതെ നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തതായി ആരോപണം. ഉദുമ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റും മുസ്ലീം ലീഗ് നേതാവുമായ കല്ലട്ര അബ്ദുൽ ഖാദറാണ് നിരീക്ഷണത്തിൽ കഴിയാതെ പൊതുപരിപാടികളിൽ പങ്കെടുത്തത്.
ദേളി മസ്ജിദ് പുനർ നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക സ്വരൂപണത്തിനാണ് ദുബായ്, ഷാർജ എന്നിവിടങ്ങളിൽ യാത്ര ചെയ്തത്. മാർച്ച് ഏഴിനാണ് അബ്ദുൽ ഖാദർ തിരിച്ച് നാട്ടിലെത്തിയത്. എന്നാൽ അബ്ദുൽ ഖാദർ വീട്ടിൽ കോവിഡ് നിരീക്ഷണം പാലിക്കാതെ പിറ്റേ ദിവസം മുതൽ കോളിയടുക്കത്തുള്ള പഞ്ചായത്ത് ഓഫീസുകളിൽ പോവുകയും വിവിധ യോഗങ്ങളിലും കല്യാണം ഉൾപ്പെടെയുള്ള സൽക്കാരങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്ത് പലരുമായി സമ്പർക്കം നടത്തിയെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ചെമ്മനാട് പഞ്ചായത്ത് കമ്യൂണിറ്റി കിച്ചനിലെ ഭക്ഷണ വിതരണ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാതെ പഞ്ചായത്ത് പ്രസിഡന്റ് പൊതുപരിപാടികളിൽ പങ്കെടുത്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളക്ടർ ഡോ. ഡി സജിത്ത് ബാബുവിന് മേൽപറമ്പിലെ പൊതുപ്രവർത്തകൻ പരാതി നൽകിയിട്ടുണ്ട്.
സംഭവമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഞാൻ ഡോക്ടറെ കാണിച്ചുവെന്നും വീട്ടിൽ നിരീക്ഷണത്തിന് കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയില്ലെന്നുമാണ് അബ്ദുൽ ഖാദറിന്റെ വിശദീകരണം. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ സ്ഥിരീകരിച്ചത് ചെമ്മനാട് പഞ്ചായത്തിലാണ്.