ന്യൂഡൽഹി: നിസാമുദീൻ മതസമ്മേളനത്തിൽ കേരളത്തിൽനിന്ന് പങ്കെടുത്ത 45 പേരെ തിരിച്ചറിഞ്ഞു. ഏഴു ജില്ലയിൽ നിന്നുള്ളവരെയാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. പത്തനംതിട്ട 14, ആലപ്പുഴ 8, കോഴിക്കോട് 6, ഇടുക്കി 5, പാലക്കാട് 4, മലപ്പുറം 4, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ആകെ 1,830 പേരെ തിരിച്ചറിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡൽഹി നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പത്തു പേരാണ് നാലു സംസ്ഥാനങ്ങളിലായി മരിച്ചത്.
ആറ് തെലങ്കാന സ്വദേശികൾ മരിച്ചതോടെയാണ് നിസാമുദീനിലെ വാർഷിക മതസമ്മേളനം ചർച്ചയായത്. ഈ മാസം 13 മുതൽ 15 വരെയാണ് സമ്മേളനം നടന്നത്. ഡൽഹിയിൽ 24 പേർക്ക് രോഗം സ്ഥിരീകരിച്ചു.
കശ്മീരിൽ കോവിഡ് സ്ഥിരീകരിച്ച 37 പേരിൽ 18 ഉം സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 1,034 പേരെ മർക്കസ് കെട്ടിടത്തിൽനിന്നു പുറത്തെത്തിച്ചു. 334 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 700 പേർ ക്വാറൻറീൻ കേന്ദ്രങ്ങളിലാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ മർക്കസ് അധികൃതർക്കെതിരെ നിയമനടപടിക്ക് നിർദേശിച്ചു.
തായ്ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും ആളുകൾ ഈ മതസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. സന്ദർശക വീസയിൽ എത്തിയ ഇവർ മതപരിപാടിയിൽ പങ്കെടുക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതപ്രബോധനത്തിന് പോവുകയും ചെയ്തതായി കേന്ദ്രസർക്കാർ കണ്ടെത്തിയിട്ടുണ്ട്. വീസ ചട്ടങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ നടപടിയുണ്ടാകും.
ജനത കർഫ്യൂവും പിന്നീടുണ്ടായ ലോക്ഡൗണും മൂലം, സമ്മേളനത്തിൽ പങ്കെടുത്തവർ നാട്ടിലേക്കു മടങ്ങാനാകാതെ കുടുങ്ങുകയായിരുന്നുവെന്ന് മർക്കസ് അധികൃതർ വിശദീകരിക്കുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഡൽഹി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം നിരീക്ഷണ കേന്ദ്രമാക്കിമാറ്റാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.