കോട്ടയം: ‘ഇപ്പോൾ ഞങ്ങൾക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും നാളുകൾ തിരിച്ചുവന്നു. ഇന്ന് മകളോടൊപ്പം അൽപനേരം കളിച്ചു. ഐസൊലേഷനിൽനിന്ന് പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് അവൾ ഇപ്പോഴും’. കോവിഡ് 19 രോഗവിമുക്തനായി വീട്ടിൽ തിരിച്ചെത്തിയ ചെങ്ങളം സ്വദേശി റോബിൻ പറഞ്ഞു.
റോബിനും ഭാര്യ റീനയും മകൾ റിയന്നയും ശനിയാഴ്ചയാണ് ആശുപത്രി വിട്ടത്. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് ഞങ്ങൾക്ക് ലഭിച്ച പരിചരണം മറക്കാൻ കഴിയില്ല. അസുഖം ഭേദമായെങ്കിലും ഞങ്ങൾ പുറത്തിറങ്ങുന്നില്ല. ക്വാറന്റയിൻ തുടരുകയാണ്. അടുത്തുള്ള ബന്ധുക്കളോടും ഇപ്പോൾ ഇവിടേക്ക് വരേണ്ടെന്ന് പറഞ്ഞിട്ടുണ്ട്’-റോബിൻ പറഞ്ഞു.
അതേ സമയം കേരളത്തിൽ ഞായറാഴ്ച 21 പേർക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അഞ്ച് പേർ രോഗവിമുക്തരായി ആശുപത്രി വിട്ടു. കണ്ണൂർ എട്ടും കാസർകോട് ഏഴും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 18 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. എറണാകുളം ജില്ലയിലെ ആരോഗ്യപ്രവർത്തകനടക്കം രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ സുഹൃത്തിനും ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചു. പൊതുപ്രവർത്തകന്റെ ഫലം നെഗറ്റീവായി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർ 182 ആയി. 203 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 21 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശി (68) മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ഐസിയുവിൽ ചികിത്സയിലാണ്. ചികിത്സയിലായിരുന്ന പത്തനംതിട്ട ജില്ലയിലെ അഞ്ചുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേർ നിരീക്ഷണത്തിലാണ്.
ഇവരിൽ 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലുമാണ്. രോഗലക്ഷണങ്ങൾ ഉള്ള 6690 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 5518 സാമ്പിളിന്റെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.