കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ അപ്രതീക്ഷിത ലോക്ഡൗൺ പ്രഖ്യാപനത്തിന്റെ അങ്കലാപ്പ്, കോവിഡ് 19 രോഗഭീതി. 12 വയസ്സുള്ള മകൻ റോഷനെ ചേർത്തുപിടിച്ച് പുണെയിൽനിന്നു നാട്ടിലേക്കു തിരിക്കുമ്പോൾ ഈ ചിന്തകളായിരുന്നു മുണ്ടക്കയം സ്വദേശി കെജെ ജോസഫിന്റെ മനസ്സിലും. പ്രതിസന്ധികളെ ഓരോന്നായി മറികടന്ന് ആ അച്ഛനും മകനും ഇന്നലെ കോട്ടയത്തെത്തി.
ഇരുവരെയും മുണ്ടക്കയത്തെ വീട്ടിലേക്ക് അയയ്ക്കണോയെന്ന കാര്യത്തിൽ അധികൃതർക്ക് ആശയക്കുഴപ്പം. പൊതുഗതാഗതം പൂർണമായി നിലച്ച സാഹചര്യത്തിൽ പല വാഹനങ്ങളിലായാണ് 1500 കിലോമീറ്റർ താണ്ടിയത്. 25ന് ഉച്ചയ്ക്ക് ഒന്നിനു പുണെയിൽനിന്നു തിരിച്ചു. ട്രെയിനിലായിരുന്നെങ്കിൽ 30 മണിക്കൂർ മാത്രം ദൈർഘ്യമുള്ള യാത്ര മുഴുമിക്കാൻ വേണ്ടിവന്നത് 4 ദിവസം.
ചാർജ് തീർന്ന മൊബൈൽ ഫോൺ യാത്രയ്ക്കിടെ പലവട്ടം ഓഫായി. വെള്ളവും വഴിയരികിലെ കടകളിൽനിന്നു ലഭിച്ച പഴങ്ങളുമായിരുന്നു പലപ്പോഴും ഭക്ഷണം. പുണെയിലെ ഹോട്ടലിൽ ഷെഫായി ജോലി നോക്കുകയാണെന്നും ഭാര്യ പുണെയിൽത്തന്നെ നഴ്സാണെന്നുമാണ് ഇദ്ദേഹം പൊലീസിനോടു പറഞ്ഞത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് മകൻ റോഷനൊപ്പം നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചത്. എൽപിജി പാചകവാതക ലോഡുമായി മംഗലാപുരം വരെ പോകുന്ന സുഹൃത്തിന്റെ ലോറിയിലായിരുന്നു ആദ്യത്തെ യാത്ര. 26ന് ഉച്ചയോടെ മംഗലാപുരത്തെത്തി. എൽപിജി പാചകവാതകവുമായി കൊല്ലത്തേക്കു പോകുന്ന മറ്റൊരു ലോറി അവിടെനിന്നു കിട്ടി.
ലോറി ആലപ്പുഴ വഴിയായതിനാൽ 27ന് ഉച്ചയ്ക്ക് കൊച്ചിയിൽ ഇറങ്ങി. വൈറ്റില പൊലീസ് ഇടപാടു ചെയ്തു നൽകിയ കാറിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. ഇവിടെ പ്രാഥമിക പരിശോധനയിൽ ഇരുവർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നു സ്ഥിരീകരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയ ഇവരെ ആരോഗ്യവകുപ്പ് അധികൃതർ വീണ്ടും പരിശോധനയ്ക്കു വിധേയരാക്കി.
തുടർന്ന് ഇവരെ കോട്ടയം ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. യാത്രയ്ക്കിടയിൽ ഒരിക്കൽ മാത്രമാണു നല്ല ഭക്ഷണം കഴിക്കാൻ സാധിച്ചതെന്നും അതു നൽകിയതു വൈറ്റില പൊലീസാണെന്നും ജോസഫ് പറഞ്ഞു. ‘ചോറും കറിയും കൂട്ടിയുള്ള ഊണാണ് വൈറ്റിലയിൽനിന്നു കിട്ടിയത്. പിന്നാലെ തണ്ണിമത്തൻ ജ്യൂസും’ ജോസഫിന്റെ വാക്കുകൾ. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള സാഹസിക യാത്രയെപ്പറ്റി ചോദിച്ചപ്പോൾ റോഷന്റെ തളർന്ന മുഖത്തു പുഞ്ചിരി മാത്രമായിരുന്നു.