മലപ്പുറം: കോറോണ രോഗികളുടെ എണ്ണം കൂടുന്ന അവസ്ഥയിൽ നാല് വർഷമായി പൂട്ടിക്കിടക്കുന്ന കാളികാവിലെ തന്റെ അൽസഫ ആശുപത്രി കൊവിഡ് 19 ചികിത്സയുടെ പശ്ചാത്തലത്തിൽ വിട്ട് നൽകാൻ തയ്യാറാണെന്ന് ഉടമ. കാളികാവ് സിഎച്ച്സി അധികൃതർ പൂട്ടിക്കിടക്കുന്ന ആശുപത്രി സന്ദർശിച്ചു.
മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും സിഡ്കൊ ചെയർമാനുമായ നിയാസ് പുളിക്കലകത്താണ് ആശുപത്രിയുടെ ഉടമ. ഈ ആശുപത്രി കെട്ടിടസമുച്ചയം വിൽപ്പന നടത്താനിരിക്കുകയായിരുന്നു നിയാസ്. ഓരോ പ്രദേശത്തും രോഗം പിടിപ്പെട്ടവർക്ക് വേണ്ടി ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുവാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിയാസ് ആശുപത്രി വിട്ടുനിൽക്കാമെന്ന് വാഗ്ദാനം ചെയ്തതും അധികൃതർ ആശുപത്രി സന്ദർശിച്ചതും.
80 റൂമുകളും ഓപ്പറേഷൻ തിയേറ്ററുകളും ഐസിയുകളും, സിസിയുകളും ഉൾപ്പടെ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ളതാണ് പൂട്ടിയ ആശുപത്രി. സ്റ്റെറിലൈസിംഗ് മെഷീനുകളുള്ള യൂണിറ്റും ആശുപത്രിയിൽ ഉണ്ട്.
ഇടയ്ക്കിടെ വൃത്തിയാക്കുന്നതിനാൽ പെട്ടെന്ന് തന്നെ ആശുപത്രി പ്രവർത്തന സജ്ജമാക്കാനാവും. വൈദ്യൂതി ബന്ധം പുനസ്ഥാപിച്ചു. വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കി. പ്ലംബിംഗ് ജോലികൾ കഴിഞ്ഞാൽ പ്രവർത്തനമാരംഭിക്കാനാവും.