കൊച്ചി:ലോകമാകമാനം കോറേണ ഭീതി പടർത്തുമ്പോൾ ഐസോലേഷനിൽ കഴിയാതിരിക്കാൻ കേരളത്തിലെത്തുന്ന യാത്രക്കാർ പാരസെറ്റാമോൾ ഗുളിക കഴിച്ച് വരുന്നത് പരിശോധനയെ തടസപ്പെടുത്തുന്നുവെന്ന് ആരോഗ്യപ്രവർത്തകർ.
പാരസെറ്റമോൾ അടങ്ങിയ ഗുളികകൾ കഴിച്ചാൽ ശരീരോഷ്മാവ് ശരിയായി മനസ്സിലാക്കാൻ കഴിയില്ല. പനി ലക്ഷണം അനുഭവപ്പെടുന്ന പലരും ഇത് തിരിച്ചറിഞ്ഞ് ഐസൊലേഷനിലേക്ക് വിടാതിരിക്കുന്നതിന് ഗുളികകൾ കഴിച്ച് താൽക്കാലികമായി രക്ഷപ്പെടുന്നത്.
ഇത് ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇതേതുടർന്ന് ഗുളിക കഴിച്ചിട്ടുണ്ടോയെന്ന വിവരങ്ങളും ആരായുന്നുണ്ട്. മഹാരാഷ്ട്ര, ബംഗളൂരു, ചെന്നൈ തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിയുന്ന വിദ്യാർഥികളോട് ഹോസ്റ്റൽ വിട്ട് നാട്ടിലേക്ക് മടങ്ങാൻ നിർദേശിച്ചതിനെത്തുടർന്നാണ് കൂടുതൽ പേർ വരുന്നത്.
മഹാരാഷ്ട്രയിൽ കൊവിഡ് 19 പടർന്നുപിടിച്ചതിനാൽ അവിടെനിന്ന് വരുന്നവരോട് 14 ദിവസം വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകുന്നുണ്ട്. 74 പേർക്കാണ് മഹാരാഷ്ട്രയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ, വിദേശത്തുനിന്ന് വന്നിട്ടുള്ളവർ വീട്ടിൽതന്നെ തങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ആശാപ്രവർത്തകർ വീടുകളിലെത്തി അന്വേഷിക്കുന്നുണ്ട്.