പത്തനംതിട്ട: കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ജനതാ കർഫ്യൂവിന്റെ പേരിൽ വഴിയാത്രക്കാരെ തടഞ്ഞ് നിർത്തി ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. ഓൺലൈൻ ചാനൽ എന്നപേരിൽ യാത്രക്കാരെ തടഞ്ഞ് ദൃശ്യങ്ങൾ ചിത്രീകരിച്ച പ്രകാശ് ഇഞ്ചത്താനത്തിന് എതിരെയാണ് കേസ്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ജനതാ കർഫ്യൂവിന്റെ പേരിൽ സെൻട്രൽ ജങ്ഷൻവഴി അത്യാവശ്യ കാര്യങ്ങൾക്ക് പോയ ആളുകളെ ഇയാൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രസ്ക്ലബ്ബ് ഭാരവാഹികളടക്കം രംഗത്തുവന്നിരുന്നു.
പ്രസ് ക്ലബ് പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ:
‘പത്തനംതിട്ട മീഡിയ’ എന്ന പേരിൽ വരുന്ന ഫേസ്ബുക്ക് ലൈവുകൾ, വാർത്തകൾ എന്നിവയ്ക്ക് പത്തനംതിട്ട പ്രസ്ക്ലബ്ബുമായോ കേരള പത്രപ്രവർത്തക യൂണിയനുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് വാർത്ത റിപ്പോർട്ട് ചെയ്യുന്ന ആൾക്കോ അയാളുമായി ബന്ധപ്പെട്ട സ്ഥാപനത്തിനോ പത്തനംതിട്ട പ്രസ്ക്ലബ്ബിൽ പ്രവേശനാനുമതി നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതുമാണ്.
സ്വയം മാധ്യമ പ്രവർത്തകൻ ചമഞ്ഞ് ഇയാൾ പടച്ചുവിടുന്ന വാർത്തകൾക്കും സദാചാര പോലീസിങിനും പത്തനംതിട്ടയിലെ മാധ്യമ സമൂഹത്തിന് ഉത്തരവാദിത്വം ഇല്ലാത്തതുമാകുന്നു. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട പ്രസ്ക്ലബ്ബ് കലക്ടർക്കും എസ്പിക്കും പരാതിയും നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.