കോഴിക്കോട്: വിദേശരാജ്യങ്ങളിൽ നിന്നെത്തി സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കൊറോണ ജാഗ്രതാനിർദേശങ്ങൾ കാറ്റിൽപ്പറത്തി പൊതുയിടങ്ങളിൽ കറങ്ങിനടക്കുന്നവർ മനസിലാക്കണം കായക്കൊടി സ്വദേശിയായ വികെ അബ്ദുൾ നസീറിന്റെ അകലംപാലിക്കൽ. അദ്ദേഹം സ്വീകരിച്ച മാതൃക സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വീടിന് മുന്നിൽ വലിയ ഒരു പോസ്റ്ററാണ് അബ്ദുൽ അസീസ് ഒട്ടിച്ചത്. വിദേശയാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ഇവർ വീടിന്റെ മുന്നിൽ ‘ആരും ഇങ്ങോട്ട് വരരുത്, ഞങ്ങൾ ഗൾഫിൽനിന്ന് വന്നതാണ്. മാർച്ച് 31 വരെ സന്ദർശകരെ സ്വീകരിക്കില്ലെ’ന്ന പോസ്റ്റർ പതിച്ചിരിക്കുകയാണ്. പോസ്റ്റർ ശ്രദ്ധയിൽപ്പെടാതെ ആരെങ്കിലും വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാനായി വരാന്തയിൽ വലകെട്ടിയിട്ടുമുണ്ട്.
ഖത്തറിലെ സന്ദർശനത്തിനുശേഷം അഞ്ചുദിവസംമുമ്പാണ് കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ മാനേജർകൂടിയായ അബ്ദുൾ നസീറും ഭാര്യയും നാട്ടിൽ എത്തിയത്. ദിവസങ്ങളായിട്ടും സ്വന്തം മക്കളോ, ബന്ധുജനങ്ങളോ, അയൽവാസികളോ ആരുംതന്നെ ഇവരെ നേരിട്ട് കണ്ടിട്ടില്ല.
രണ്ടുമാസത്തെ സന്ദർശനം കഴിഞ്ഞ് ഖത്തർ എയർവേസിൽ തിരിച്ചെത്തിയ നസീറും ഭാര്യയും കൊറോണരോഗത്തെക്കുറിച്ച് വ്യക്തമായ അറിവും ജാഗ്രതയും ഉണ്ടായിരുന്നതിനാൽ ആരോഗ്യവകുപ്പ് നിർദേശിച്ച മുൻകരുതലുകൾ കൃത്യമായി പാലിച്ചിരുന്നു. 14 ദിവസം ജനസമ്ബർക്കമില്ലാതെ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം അക്ഷരംപ്രതി പാലിക്കുകയാണ്, ഈ ദമ്പതിമാർ.
അയൽവാസികളോടുപോലും വീട്ടിൽ വരരുതെന്നുപറഞ്ഞ ഇവർ ആവശ്യമുള്ള ആളുകളെ ഫോൺ വിളിയിലൂടെയും വാട്സാപ്പിലൂടെയുമാണ് ബന്ധപ്പെടുന്നത്. ഭക്ഷണം ഉൾപ്പടെ ആവശ്യമുള്ള സാധനങ്ങൾക്ക് ബന്ധുക്കൾക്ക് സന്ദേശം നൽകും. ഇതുപ്രകാരം ആവശ്യമുള്ള സാധനങ്ങൾ വീടിന് പുറത്തുവെച്ച മേശപ്പുറത്ത് അവർ കൊണ്ടെത്തിക്കുകയും മേശ സ്പർശിക്കാതെ ഇവർ എടുത്തുകൊണ്ടുപോകുകയും ചെയ്യുന്നു.
വികെ അബ്ദുൾ നസീറിന്റെ മാതൃകാപരമായ ജാഗ്രതാപ്രവർത്തനം സുഹൃത്ത് വീഡിയോ വഴി സമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വലിയ അംഗീകാരമാണ് ഇവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.