കൊച്ചി: കൊട്ടിയൂര്‍ ബലാത്സംഗകേസ് പ്രതി റോബിന് വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും മാര്‍പാപ്പ പുറത്താക്കി. മാര്‍പാപ്പയുടെ പ്രത്യേക അധികാരം വച്ചാണ് നടപടി. വത്തിക്കാന്റെ നടപടി റോബിനെ അറിയിച്ചു. നേരത്തെ മാനന്തവാടി രൂപത അധ്യക്ഷന്‍ റോബിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിന് വടക്കുംചേരി അറസ്റ്റിലാകുന്നത്. 2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാന്‍ വൈദികന് പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
1997 ഡിസംബര്‍ 18 ആണ് പെണ്‍കുട്ടിയുടെ ജനന തിയതി ആയി മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ ഇത് 1999 ഡിസംബര്‍ 18 ആണെന്ന് രേഖകള്‍ സഹിതം പ്രോസിക്യുഷന് തെളിയിച്ചതോടെ റോബിന് വടക്കുംചേരിക്ക് ശിക്ഷയുറപ്പാവുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞ് റോബിന് വടക്കുംചേരിയുടെതാണെന്ന് വ്യക്തമാകുകയും ചെയ്തു.
കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ, റോബിന് വടക്കുംചേരിയെ പോക്സോ അടക്കം 3 വകുപ്പുകളില്‍ ആയി 20 വര്‍ഷത്തെ കഠിനതടവിന് കോടതി ശിക്ഷിച്ചു.