കോഴിക്കോട്: സരോവരം പാർക്കിലെത്തിച്ച് ജ്യൂസിൽ ലഹരി മരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതി മുഹമ്മദ് ജാസിമിനെ കോടതി റിമാൻഡ് ചെയ്തു. കുന്ദമംഗലം കോടതി പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇയാൾക്കെതിരേ ബലാത്സംഗം, അന്യായമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ മുഹമ്മദ് ജാസിം ചൊവ്വാഴ്ച വൈകുന്നേരമാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
പത്തൊമ്പതുകാരിയായ വിദ്യാർത്ഥിയെ പ്രണയംനടിച്ച് കോഴിക്കോട്ടുള്ള സരോവരം പാർക്കിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ഓഗസ്റ്റ് രണ്ടിന് വിദ്യാർത്ഥിനി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്നും കേസിൽ പറയുന്നു.
അതേസമയം, തന്റ മകളെ പ്രതി മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് രക്ഷിതാക്കൾ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ടെങ്കിലും അറസ്റ്റിലായ പ്രതിക്കെതിരെ ഈ പരാതിയിൽ ഇപ്പോൾ കേസെടുത്തിട്ടില്ല. കൂടുതൽ അന്വേഷണം നടത്തി മാത്രമേ ഇതിൽ കേസ് രജിസ്റ്റർ ചെയ്യുകയുള്ളൂവെന്നാണ് പോലീസിന്റെ നിലപാട്.