തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ വിചാരണ വേളയില്‍ സാക്ഷി കൂറുമാറി. കോണ്‍വെന്റില്‍ അഭയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. അനുപമ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടുകയായിരുന്നു, ഈ ആവശ്യം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി അംഗീകരിക്കുകയും ചെയ്തു.
പ്രോസിക്യൂഷന് പട്ടികയില്‍ 50 സാക്ഷികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന്, രണ്ട് സാക്ഷികള്‍ മരിച്ചു. ഇതിനെ തുടര്‍ന്നാണ് സിസ്റ്റര്‍ അനുപമയെ സാക്ഷിയാക്കി വിസ്തരിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് വിചാരണ ഇന്ന് ആരംഭിച്ചത്. 2009ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ പ്രതികള്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരം മാറ്റി വെയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ വര്‍ഷങ്ങളോളം നീണ്ടുപോയത്.
ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ കണ്ടെത്തിയത്. കേസില്‍ ന്യായമായ വിധിക്കായി പ്രതീക്ഷയോടെ കാതോര്‍ത്ത് ഇരിക്കുകയാണ് സമൂഹം.