തൃശ്ശൂർ: രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രവർത്തികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്തരം പറയണോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. രാജ്യത്ത് ഒറ്റപ്പെട്ട ക്രിമിനൽ സംഭവങ്ങൾ നടക്കുന്നുണ്ട്. ജയ്ശ്രീറാം വിളിക്കാഞ്ഞതിന് യുപി യിൽ 15 കാരനെ തീകൊളുത്തി കൊന്ന സംഭവത്തെ കുറിച്ച് പ്രതികരിക്കവെയായിരുന്നു ശഅരീധരൻ പിള്ളയുടെ വാക്കുകൾ.
ഇത്തരം സഭവങ്ങൾ എല്ലാം ബിജെപിയെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എസ്ഡിപിഐ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്നതിൽ ഇരുമുന്നണികൾക്കും പങ്കുണ്ടെന്നും ഇവർ അവസരത്തിലും അനവസരത്തിലും എസ്ഡിപിഐയുമായി കൂട്ടുകൂടിയതിന്റെ ഫലമാണ് പുന്ന നൗഷാദ് വധം പോലെയുള്ള കൊലപാതകങ്ങളെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
പുന്ന സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുന്ന സംഭവത്തിലുള്ള കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയിൽ എസ്ഡിപിഐയെ പേരെടുത്ത് പറയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അത് സ്വാഭാവികമാണെന്നും ഒന്നിലും വ്യക്തതയില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.