തിരുവനന്തപുരം: പൂവാറില്‍ നിന്ന് കാണാതായ രാഖിയെന്ന യുവതിയെ അമ്പൂരിയില്‍ കൊലപ്പെടുത്തി കുഴിച്ചിട്ട കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തിയെന്ന് പോലീസ്. ജീര്‍ണിച്ച നിലയിലാണ് പൂവാര്‍ സ്വദേശി രാഖി(30)യുടെ മൃതദേഹം കണ്ടെടുത്തത്. സൈനികനായ സുഹൃത്തിന്റെ നിര്‍മ്മാണം നടക്കുന്ന വീടിനു സമീപമുള്ള റബര്‍ പുരയിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന അയല്‍വാസിയായ യുവാവാണ് മൃതദേഹം സംബന്ധിച്ച ആദ്യ സൂചന പോലീസിന് നല്‍കിയത്.
ഡല്‍ഹിയില്‍ സൈനികനായ അമ്പൂരി തട്ടാന്മുക്കില് അഖില്‍(27) വര്‍ഷങ്ങളായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പോലീസിനു മൊഴിനല്‍കി. പ്രണയത്തില്‍ നിന്നും പിന്മാറാന് തയ്യാറാകാത്ത രാഖിയെ ഒഴിവാക്കാനായി അഖിലും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളിലൊരാളായ ആദര്‍ശ് പിടിയിലായെങ്കിലും മുഖ്യപ്രതിയായ സൈനികനുവേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. അഖില്‍ കൊലപാതകത്തിനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചതായാണ് വിവരം. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഖിലും സഹോദരന് രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്ന് കൊലപാതകം നടത്തിയെന്നാണ് പോലീസ് പറയുന്നത്. അഖിലിനൊപ്പം സഹോദരന് രാഹുലും ഒളിവിലാണ്.
അമ്പൂരി തട്ടാന്മുക്കില് അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്ന് മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം അഴുകിയ നിലയില്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു. മൃതദേഹം നഗ്നമാക്കി മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ട പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മിസ്ഡ് കോളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുനനു. അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെണ്‍കുട്ടിയെ നേരില്‍കണ്ട് വിവാഹത്തില്‍നിന്നു പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതറിഞ്ഞ് പ്രകോപിതനായ അഖില്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നാണ് സൂചന.
രാഖി ജൂണ്‍ 21നാണ് വീട്ടില്‍നിന്നു പോയത്. നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കു പോയി. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ഇരുവരും എത്തുമ്പോള്‍ അഖിലിന്റെ ജ്യേഷ്ഠനും അവിടെ ഉണ്ടായിരുന്നുവെന്നു കരുതുന്നു. കൊലപ്പെടുത്തിയ ശേഷം രാഖിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികള്‍ അയച്ചിരുന്നു. കേസ് അട്ടിമറിക്കാനായാണ് പ്രതികള്‍ ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് നിഗമനം.