നെടുമങ്ങാട്: കാമുകനുമൊത്ത് ജീവിക്കുന്നതിനായി മകളെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ അമ്മ മമഞ്ജുഷയുടെ ക്രൂരത കഴിഞ്ഞ ദിവസമാണ് സംസ്ഥാനം നടുക്കത്തില്‍ കേട്ടത്. ഇപ്പോള്‍ അതിനു പിന്നാലെ നെടുമങ്ങാട് പറണ്ടോട് കുന്നുംപുറത്തു വീട്ടില്‍ മീരയുടെ മരണത്തിന്റെ കൂടുതല്‍ ചിത്രം നല്‍കുകയാണ് അമ്മ മഞ്ജുഷ. മീരയുടെ അമ്മ മഞ്ജുഷ(39)വിനെയും കാമുകന് അനീഷി(32)നെയും സംഭവങ്ങള്‍ നടന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
കഴുത്തില്‍ ഷാള്‍ വരിച്ച് മുറുക്കിയപ്പോള്‍ മീര മരിച്ചിരുന്നില്ലെന്നും കിണറ്റില്‍ എറിയുന്ന സമയത്താണ് ജീവനുണ്ടെന്ന് മനസിലായതെന്നും മഞ്ജുഷ പറയുന്നു. ജൂണ്‍ 10-ന് രാത്രി മീരയും മഞ്ജുഷയും തമ്മില്‍ അനീഷിന്റെ വരവിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ അതിനു മുമ്പേ തന്നെ മീരയെ വകവരുത്താന്‍ അനീഷും മഞ്ജുഷയും പ്ലാന്‍ ഇട്ടിരുന്നു. ശേഷം അനീഷ് വീട്ടിലെത്തി. ഇരുവരും ചേര്‍ന്ന് മീരയെ ബലമായി കീഴ്പ്പെടുത്തി തറയില്‍ കമിഴ്ത്തി കിടത്തി.
ചവിട്ടിപ്പിടിച്ചശേഷം കഴുത്തില്‍ ഷാളിട്ട് കഴുത്തില്‍ മുറുക്കി, മീര മരിച്ചുവെന്നാണ് ഇരുവരും ധരിച്ചിരുന്നത്. പിന്നീട് ഇരുവരും നെടുമങ്ങാട് ടൗണിലെത്തി വാഹനത്തില്‍ ഇന്ധനം നിറച്ചശേഷം ഭക്ഷണം കഴിച്ച് തിരിച്ചെത്തി. രാത്രി ഒമ്പതരയോടെ മീരയെ ബൈക്കിന്റെ നടുക്കില് ഇരുത്തി അനീഷിന്റെ വീട്ടിലെത്തിച്ചു. മീരയെ മതിലിനു മുകളില്‍ക്കൂടി പൊട്ടക്കിണറ്റിന്റെ ഭാഗത്തേയ്ക്കിട്ടപ്പോഴാണ് കുട്ടി മരിച്ചിട്ടില്ലെന്ന് വ്യക്തമായത്.
ശേഷം അനീഷ് വീട്ടില്‍നിന്നു രണ്ട് ഹോളോബ്രിക്സുകള്‍ കൊണ്ടുവന്ന് മീരയുടെ ശരീരത്തില്‍ കെട്ടിവച്ച് 30 അടി താഴ്ചയുള്ള കിണറ്റിലേയ്ക്ക് എറിയുകയായിരുന്നു. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ നഷ്ടമായ മീരയുടെ ഒരു ചെരുപ്പ് പറണ്ടോട്ടെ വീടിനു സമീപത്തുനിന്നും മറ്റൊന്ന് കാരാന്തറ കുരിശടിക്കു സമീപത്തു നിന്നും മഞ്ജുഷ തന്നെ പോലീസിന് എടുത്തു കൊടുത്തു. മകളെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊന്ന രീതിയും പോലീസിന് വിവരിച്ചും കാണിച്ചു കൊടുത്തു.