കൊച്ചി: മഹാരാജാസ് എന്ന രാജകീയ കലാലയത്തിലെ പ്രിയ നേതാവ് അഭിമന്യു കൊലക്കത്തിക്ക് ഇരയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് അക്രമിസംഘം കൊലപ്പെടുത്തിയത്.
2018 ജൂലായ് രണ്ടിന് പുലര്‍ച്ചെ 12.45നാണ് മഹാരാജാസ് കോളേജില്‍ അഭിമന്യു കൊലക്കത്തിക്ക് ഇരയായി വീണത്. കോളേജ് ചുവരില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് എഴുതി ചേര്‍ത്തതിനെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും ഇത് പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ വിനീത്, അര്ജുന് എന്നിവര്‍ക്കും കുത്തേറ്റു.
അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം കഴിയുമ്പോഴും ഇരയായവര്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.
അഭിമന്യുവിനെ കുത്തിയ പത്താം പ്രതി പനങ്ങാട് സ്വദേശി സഹല്‍ (21), മറ്റുള്ളവരെ കുത്തിയ പന്ത്രണ്ടാം പ്രതി അരൂക്കുറ്റി സ്വദേശി മുഹമ്മദ് ഷഹീം എന്നിവരെയാണ് ഇനിയും പോലീസിന് പിടികൂടാനാകാത്തത്.
വട്ടവടയിലെ ദരിദ്രകുടുംബത്തില്‍ നിന്നും നിറയെ സ്വപ്നങ്ങളുമായാണ് അഭിമന്യു കൊച്ചിയിലെ മഹാരാജാസിലേക്ക് വണ്ടി കയറിയത്. എന്നാല്‍ ആ സ്വപ്നങ്ങളെല്ലാം മഹാരാജാസില്‍ തന്നെ കൊഴിഞ്ഞു വീഴുകയായിരുന്നു. ക്യാംപസില്‍ കൊണ്ടുവന്ന അഭിമന്യുവിന്റെ മൃതദേഹത്തിനു മുന്നില്‍ ‘നാന് പെറ്റ മകനെ..’ എന്ന് അലമുറയിട്ട് കരഞ്ഞ അമ്മ ഭൂപതിയുടെ ചിത്രം ഇന്നും കേരളക്കരയെ നൊമ്പരപ്പെടുത്തുന്നു.