കോഴിക്കോട്: കേരളത്തില്‍ ഒന്നടങ്കം ഭീതി പരത്തിയ നിപ വൈറസ് ബാധയ്ക്ക് ഒരാണ്ട്. സംസ്ഥാനത്ത് നിപ ബാധിച്ച് പതിനേഴ് പേരാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലാണ് നിപ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വ്യാപിക്കാന്‍ തുടങ്ങിയ വൈറസിനെ പിന്നീട് ആരോഗ്യ വകുപ്പിന്റെ പ്രയത്നത്താല്‍ കീഴടക്കുകയായിരുന്നു.
മെയ് 5നാണ് പേരാമ്പ്ര സ്വദേശിയായ സാബിത്ത് പനിയെ തുടര്‍ന്ന് മരിക്കുന്നത്. മെയ് 18ന് സഹോദരന് സാലിഹും പിന്നാലെ പിതാവ് മൂസയും നിപ വൈറസ് ബാധ മൂലം മരിച്ചു. സാലിഹിന്റെ മരണത്തോടെയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. എന്നാല്‍ സാബിത്തിന്റെ മരണം നിപ വൈറസ് ബാധമൂലമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
പക്ഷേ സാബിത്തില്‍ നിന്നാണ് മറ്റുള്ളവരിലേക്കും നിപ പടര്‍ന്നതെന്നാണ് ഇപ്പോഴും കരുതുന്നത്. അന്ന് മൂസയുടെ കുടുംബത്തെ നാട്ടുകാര്‍ ഒന്നടങ്കം ഒറ്റപ്പെടുത്തുകയായിരുന്നു. സേവനത്തിനിടെ സ്വന്തം ജീവന് വെടിഞ്ഞ പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയെ കേരളം ഇന്നും ആദരവോടെ ഓര്‍ക്കുന്നു. ആരോഗ്യ വകുപ്പിന്റെയും മന്ത്രി കെകെ ശൈലജ ടീച്ചറുടെയും കഠിന പ്രയത്നത്തിലൂടെയാണ് പിന്നീട് നാടുമുഴുവന്‍ വ്യാപിക്കാനിടയുള്ള നിപയെ കീഴടക്കാന്‍ സാധിച്ചത്.
17 പേരുടെ ജീവനെടുത്ത നിപ വൈറസിനെ അതിജീവിച്ച് രണ്ടുപേര്‍ ജീവിതത്തിലേക്ക് മടങ്ങിയത് ആ കാലയളവില്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്കി. എന്നാല്‍ നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത് ആരോഗ്യവകുപ്പിനെ ഇന്നും വലയ്ക്കുന്നുണ്ട്. പ്രദേശത്തെ വവ്വാലുകളില്‍ മൃഗസംരക്ഷണവകുപ്പ് പരിശോധന തുടരുകയാണ്.