മലപ്പുറം: സ്ത്രീകള്‍ ഭവനത്തില്‍ പ്രാര്‍ത്ഥിക്കണമെന്നാണ് സമസ്തയുടെ നിലപാടെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാര്‍.മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ച പശ്ചാത്തലത്തിലാണ് സമസ്തയുടെ പ്രതികരണം. സ്ത്രീകള്‍ പള്ളികളില്‍ പ്രാര്‍ത്ഥിക്കുന്നതിന് സമസ്ത എതിരാണെന്നും,വിശ്വാസികളുടെ കാര്യത്തില്‍ കോടതികള്‍ ഇടപെടുന്നത് സ്വീകാര്യമല്ലെന്നും ശബരിമലയുടെ കാര്യത്തിലും സമസ്തയുടെ നിലപാട് ഇതു തന്നെയാണെന്നും ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു.
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്, തുടങ്ങി 7 എതിര് കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നു.
ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശബരിമല യുവതി പ്രവേശന വിധി ഉള്ളത് കൊണ്ട് മാത്രമാണ് നോട്ടീസ് അയക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു.
മുസ്ലീം പള്ളികളില്‍ സ്ത്രീകളെ ആരാധനയ്ക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കണം എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര പൂനയിലെ വ്യവസായികള്‍ ആയ യാസ്മീന് സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി പരിഗണിക്കവേ, പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്നും ആരെങ്കിലും തടഞ്ഞോയെന്നും ഹര്‍ജിക്കാരോട് ജസ്റ്റിസ് ബോബ്ഡെ ആരാഞ്ഞു. പ്രവേശിക്കാന്‍ ശ്രമിച്ചതായും എന്നാല്‍ തടഞ്ഞെന്നും ഹര്‍ജിക്കാര്‍ മറുപടി പറഞ്ഞു. മറ്റെവിടെയെങ്കിലും പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. മെക്കയില്‍ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു.
അതെസമയം ,മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ സര്‍ക്കാര്‍ സംവിധാനം അല്ലെന്ന് ജസ്റ്റിസ് ബോബ്ഡെയുടെ നിരീക്ഷിച്ചു. സര്‍ക്കാര്‍ ഇതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാന്‍ സാധിക്കുമോ എന്ന് സുപ്രീം കോടതി ചോദിച്ചു.
അന്യന്റെ വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചാല്‍, അതിന് പോലീസ് സംരക്ഷണം തേടാന്‍ കഴിയുമോ എന്ന് ജസ്റ്റിസ് ബോബ്ഡെ നിരീക്ഷിച്ചു.
മുസ്ലിം പള്ളികളിലെ വനിതാ പ്രവേശനം, വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണ്. വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണം എന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ പരസ്യമായ ലംഘനമാണ് വിലക്കെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.