തൃശ്ശൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് തൃശ്ശൂരില്‍ യുവാവ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത്. തൃശ്ശൂര്‍ വടക്കേക്കാട് സ്വദേശിയായ നിധീഷെന്ന യുവാവും നീതുവും മൂന്നുവര്‍ഷമായി പരിചയമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
കൊച്ചിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന നിധീഷ് ചൊവ്വാഴ്ച അര്‍ധരാത്രിയാണ് വടക്കേക്കാട് മുക്കിലപ്പീടികയിലെ സ്വന്തം വീട്ടിലേക്കു പുറപ്പെട്ടത്. നീതുവിനെ കൊല്ലാന്‍ ഉറച്ചു തന്നെയായിരുന്നു ആ പുറപ്പെടല്‍. ബുധനാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയ നിധീഷ് അന്ന് പകല്‍ വീടിനു പുറത്തിറങ്ങിയില്ല. ജോലി ക്ഷീണം കാരണം ഉറങ്ങുകയാണെന്ന് വീട്ടുകാര്‍ കരുതി. എന്നാല്‍ നിധീഷ് ഈ സമയം കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ കുത്താനുപയോഗിച്ച കത്തി ഓണ്‍ലൈനിലൂടെ നേരത്തേ വാങ്ങിവെച്ചു. മൂര്‍ച്ചയേറിയ പുതിയമോഡല്‍ കത്തിയാണ് വാങ്ങിയത്. ഇതോടൊപ്പം ഓണ്‍ലൈനിലൂടെ ബാഗും വാങ്ങി. ഈ ബാഗിലാണ് പ്രതി കത്തിയും പെട്രോളും തീകൊളുത്താനുള്ള ലൈറ്ററും സൂക്ഷിച്ചത്.
എന്നാല്‍ കുപ്പിയില്‍ പെട്രോള്‍ കിട്ടിയില്ല എന്നതിനാല്‍ കൊച്ചിയില്‍ നിന്നു തന്നെ ബൈക്കിന്റെ ടാങ്കു നിറച്ചു. കൊച്ചിയില്‍ നിന്ന് ഒരുകുപ്പി വെള്ളം വാങ്ങി ബാഗില്‍ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ നാലിന് ജോലിസ്ഥലത്തേക്കു പോകുകയാണെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കിലെ പെട്രോള്‍ കുപ്പിയില്‍ നിറച്ചു ബാഗില്‍വെച്ചു.
ഇരുചക്രയാത്രയില്‍ ഉപയോഗിക്കുന്ന ഗ്രിപ്പ് ഗ്ലൗസും ഉപയോഗിച്ചിരുന്നു. ഈ ഗ്ലൗസണിഞ്ഞാണ് കൃത്യം നിര്‍വഹിച്ചത്. അതിനുശേഷം ഇത് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു. കൊലപ്പെടുത്തിയ നീതുവിനോട് മുഖസാദൃശ്യമുള്ള ഒരാളോടൊപ്പം നില്ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ ഏപ്രില്‍ രണ്ടിന് നിധീഷ് പോസ്റ്റുചെയ്തിരുന്നു.
അതേസമയം, നീതുവും പ്രതിയുമായി മൂന്നുവര്‍ഷമായി പ്രണയത്തിലാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒരുവര്‍ഷം മുമ്പ് വിവാഹതാത്പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്. എന്നാല്‍ പഠിച്ചു കൊണ്ടിരിക്കുന്നതിനാല്‍ വിവാഹാഭ്യര്‍ത്ഥന നീതുവിന്റെ വീട്ടുകാര്‍ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഫേസ് ബുക്കിലൂടെയാണ് ഇവര്‍ പരിചയത്തിലായതെന്നും പോലീസ് പറയുന്നു.