കോട്ടയം: കണക്കുകൂട്ടലുകള്‍ പാടെ പിഴച്ചു, മത്സരിക്കാനില്ലെന്നുറച്ച് കേരളത്തില്‍ നേതാക്കള്‍ തന്നെ കാലുവാരിയതോടെ യുഡിഎഫ് അടിപതറുകയാണ്. മണ്ഡലങ്ങളില്‍ പലയിടത്തും സ്ഥാനാര്‍ത്ഥിയെപ്പോലും കണ്ടെത്താനാകാതെ പാര്‍ട്ടി പരുങ്ങുമ്പോള്‍, 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് ചേരികളില്‍ പ്രചരണങ്ങള്‍ കൊഴുക്കുകയാണ്.
കേന്ദ്രസര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ശബരിമലയും പെരിയ സംഭവവുമെല്ലാം യുഡിഎഫിനെ വോട്ടായി തുണയ്ക്കുമെന്ന പ്രവചനങ്ങള്‍ പൊളിച്ചെഴുതി കേരളത്തില്‍ ഇപ്പോള്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് നടക്കുന്നത്. യുഡിഎഫ് വിജയം ഉറപ്പിച്ചിട്ടുള്ള മണ്ഡലങ്ങള്‍ പോലും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 12 സീറ്റിലാണ് വിജയിച്ചത്. ഈ 12 എണ്ണത്തില്‍ മലപ്പുറം ലീഗ് കോട്ടയാണ്. സാധാരണ യുഡിഎഫിനും കോണ്‍ഗ്രസിനും മേല്‍ക്കൈയ്യുള്ള മധ്യതിരുവിതാംകൂറിലെ സീറ്റുകള്‍ പോലും ഇപ്പോള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
കേരളരാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് എറണാകുളം. യുഡിഎഫ് മണ്ഡലമായ എറണാകുളത്ത് യുഡിഎഫ് വളരെ വലിയ പ്രതീക്ഷയാണ് വച്ചിരുന്നത്. എന്നാല്‍ ഇടതുപക്ഷത്തിന്റെ പി രാജീവെന്ന സ്ഥാനാര്‍ഥിയുടെ വരവോടെ അവിടെ ആശങ്ക നിറയുകയാണ്. കെവി തോമസ് എന്ന പാര്‍ട്ടിയിലെ സീനിയര്‍ നേതാവിനെ മാറ്റി ഹൈബി ഈഡനെ രംഗത്തിറക്കണം എന്ന അഭിപ്രായവും ഇതോടെ ഉണ്ടായി. ഇതോടെ മണ്ഡലത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒന്നേകാല്‍ ലക്ഷം വോട്ടിന് ജോസ് കെ മാണി വിജയിച്ച മണ്ഡലമാണ് കോട്ടയം. പക്ഷെ കോട്ടയത്തു നിന്നും ഇത്തവണ ലഭിക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ തോമസ് ചാഴികാടനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മാത്രമല്ല പിജെ ജോസഫിന് സീറ്റ് നിഷേധിച്ചതും തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. മലപ്പുറത്തും സ്ഥിതി വ്യത്യസ്തമല്ല. ചെറുപ്പക്കാരനായ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു ശക്തമായ മത്സരം മലപ്പുറത്ത് കാഴ്ച്ചവെക്കുമെന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ പ്രചരണങ്ങളാണ് എല്‍ഡിഎഫിനായി നടക്കുന്നത്. ഇവിടേയും കടുത്ത മത്സരം യുഡിഫിന് നേരിടേണ്ടിവരും.
യുഡിഎഫിന്റെ മറ്റൊരു സിറ്റിങ് സീറ്റായ പത്തനംതിട്ടയില്‍ സിറ്റിങ് എംപിയായ ആന്റോ ആന്റണിക്കെതിരെ ജില്ലാ കമ്മിറ്റിയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. സിറ്റിങ് സീറ്റിലേക്ക് മറ്റൊരെയും പരിഗണിക്കേണ്ടെന്ന തീരുമാനം ഉണ്ടായിട്ടും പത്തനംതിട്ടയുടെ കാര്യം ഇപ്പോഴും പ്രതിസന്ധിയിലാണ്. കെസി വേണുഗോപാല്‍ സിറ്റിങ് എംപി ആയ ആലപ്പുഴയില്‍ ഇത്തവണ അദ്ദേഹം ജനവിധി തേടില്ല എന്നാണ് സൂചന. കെസി ഇല്ലെങ്കില്‍ അവിടെ യുഡിഎഫിന് ഉയര്‍ത്തി കാണിക്കാന്‍ പറ്റിയ പേരുകള്‍ കുറവാണെന്നതാണ് സത്യം. ഷാനിമോള്‍ ഉസ്മാനോ പിസി വിഷ്ണുനാഥോ വന്നാലും യുഡിഎഫിന് കനത്ത മത്സരം നേരിടേണ്ടി വരും.
ഇത്തവണ സിറ്റിങ് സീറ്റ് അല്ലെങ്കിലും അഞ്ച് വര്‍ഷം മുമ്പ് വരെ ഇടുക്കി യുഡിഎഫിന്റെ സ്വന്തം മണ്ഡലമായിരുന്നു. അവിടേയും ഉമ്മന്‍ ചാണ്ടി മുതല്‍ പിജെ ജോസഫിന്റെ പേരുകള്‍ വരെ പല ചര്‍ച്ചകളിലും ഉയരുന്നു. ജോസഫ് വാഴയ്ക്കന്, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ പേരുകളും സജീവം.
മാവേലിക്കര, ചാലക്കുടി, തൃശൂര്‍ മണ്ഡലങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും പ്രചാരണം ആരംഭഘട്ടത്തിലാണ്. ചിറ്റയം ഗോപകുമാര്‍ എന്ന ശക്തനായ എതിരാളിയും ആര് ബാലകൃഷ്ണ പിള്ള ഫാക്ടറും യുഡിഎഫിന് വെല്ലുവിളിയാണ്. മത്സരിപ്പിക്കണമോയെന്ന് സിപിഎം പോലും രണ്ടു വട്ടം ആലോചിച്ച ഇന്നസെന്റിനോട് പോരാടാന്‍ പോലും ചാലക്കുടിയില്‍ ആളായില്ല. കോണ്‍ഗ്രസും യുഡിഎഫും ശക്തമായ തൃശൂരിലും സ്ഥിതി വ്യത്യസ്തമല്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് വോട്ട് ചോദിച്ച് തുടങ്ങുമ്പോള്‍ യുഡിഎഫില്‍ പലയിടത്തും മത്സരിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയാണ്. സ്ഥാനാര്‍ത്ഥിയ്ക്ക് പ്രസക്തിയില്ല യുഡിഎഫ് 20 സീറ്റുകളിലും വിജയിക്കുമെന്ന് നേതാക്കള്‍ പറയുമ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീളുന്നത് വോട്ടിനെ ബാധിക്കുമോ എന്ന് ആശങ്കയിലാണ് അണികള്‍. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് എതിരാളികള്‍ പോലും പറയുമ്പോള്‍ ആദ്യ ചുവട് തന്നെ പിഴച്ച് നില്‍ക്കുകയാണ് വലതുപക്ഷം. അവസരം മുതലെടുത്ത് ചുവടുറപ്പിക്കുകയാണ് ഇടതുപക്ഷം.