കോട്ടയം: രോഗം ഭേദമാക്കാന്‍ മലയാളികള്‍ വാങ്ങിയത് എണ്ണായിരം കോടി രൂപയുടെ അലോപ്പതിമരുന്ന്. 2017-18ലെ കണക്കാണിത്. സംസ്ഥാന ആരോഗ്യനയം രൂപവത്കരിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ പഠനത്തിലാണ് മരുന്ന് ഉപഭോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്ക്.
മരുന്നിന് പുറമെ ആശുപത്രി ബില്‍, പരിശോധനച്ചെലവ് എന്നിവയ്ക്ക് വേറെയും ചെലവ് വരുന്നുണ്ട്. രോഗങ്ങളില്‍ നിന്നും മുക്തരാവാന്‍ കേരളം കൊടുക്കുന്നത് വലിയ വിലയാണ്. ദേശീയ ജനസംഖ്യയുടെ 2.76 ശതമാനം മാത്രമുള്ള കേരളത്തില്‍ ജീവിതശൈലീരോഗങ്ങള്‍ കൂടിയതും മരുന്നുകളുടെ വലിയ വിലയുമാണ് തുക ഉയരാന്‍ കാരണം.
സമിതി സംസ്ഥാനത്തെ മരുന്ന് മൊത്തവിതരണക്കാരുടെ കണക്കുകളാണ് പഠിച്ചത്. ഹോമിയോ, ആയുര്‍വേദം, സിദ്ധ, യുനാനി ചികിത്സാവിഭാഗങ്ങള്‍ക്കായി വേറെയും തുക ചെലവായെന്നും ഇവയെല്ലാംകൂടി ഉള്‍പ്പെടുത്തിയാല്‍ വാര്‍ഷിക മരുന്ന് ഉപഭോഗം 15,000 കോടി രൂപയുടേതാകുമെന്നാണ് അനൗദ്യോഗിക വിവരം.
ഡോ. ബി. ഇക്ബാല്‍ ചെയര്‍മാനും ഡോ. കെ.പി. അരവിന്ദന് കണ്‍വീനറും ഡോ. ആര്. ജയപ്രകാശ് ജോയന്റ് കണ്‍വീനറുമായ 17 അംഗ സമിതിയാണ് പഠനം നടത്തിയത്. സര്‍ക്കാരിന് നിലവില്‍ മരുന്നുകളുടെ വിലനിര്ണയിക്കുന്നതില് നിയന്ത്രണമില്ല. ഇതിന് പരിഹാരമായി പൊതുമേഖല, സ്വകാര്യ കമ്പനികള്‍ക്ക് ഇടം നല്കി കുറഞ്ഞനിരക്കില്‍ മരുന്ന് ഉത്പാദിപ്പിക്കാനായി ‘ഫാര്‍മപാര്‍ക്ക്’ രൂപവത്കരിക്കാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ട്.