കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ പ്രതിയായ മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ഇന്റര്‍പോളിനെ സമീപിച്ചു. രവി പൂജാരിയെ തെളിവെടുപ്പിന് ആവശ്യമാണെന്ന് കാണിച്ചാണു കത്തയച്ചത്. എന്നാല്‍ പൂജാരിയെ ഇന്ത്യയിലേക്ക് എന്നെത്തിക്കുമെന്ന കാര്യത്തില്‍ തന്നെ ഇനിയും വ്യക്തത ഇല്ല.
ഇക്കഴിഞ്ഞ ഡിസംബര്‍ 15നാണ് നടി ലീന മരിയ പോള്‍ കൊച്ചിയില്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറിനു നേരെ ആക്രമണം ഉണ്ടായത്. ആദ്യ സൂചന ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ത്തു മടങ്ങുമ്പോള്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചതായിരുന്നു. 25 കോടി ആവശ്യപ്പെട്ടു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പൂജാരി ഫോണില്‍ ബന്ധപ്പെട്ടതായി ലീന മരിയ മൊഴിയും നല്‍കിയിട്ടുണ്ട്.
അവര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണം പരിശോധിച്ച് അത് പൂജാരിയുടേത് തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ വിദേശത്തു കഴിയുന്ന പൂജാരിയെ കിട്ടാന്‍ ഒരു വഴിയുമില്ലാതിരിക്കെ അന്വേഷണം വെടിവയ്പിന് ഏര്‍പ്പാട് ചെയ്ത പ്രാദേശിക ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്താനായിരുന്നു. ഇതിനിടെയാണ് ഒട്ടും പ്രതീക്ഷിക്കാതെ മറ്റൊരു കേസില്‍ ദക്ഷിണാഫ്രിക്കയില്‍ ഇയാളുടെ അറസ്റ്റ് നടക്കുന്നത്. ഇന്ത്യയിലേക്ക് എത്തിക്കാന്‍ ചാരസംഘടനയായ റോയും ഇന്റലിജന്‍സ് ബ്യൂറോയും ശ്രമം തുടരുമ്പോഴാണു കൊച്ചി പോലീസും ഇയാളെ ആവശ്യപ്പെടുന്നത്.
ആദ്യപടിയായാണ് വെടിവയ്പ്പ് കേസിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സിബിഐ മുഖേന ഇന്റര്‍പോളിനു കത്തയച്ചത്. പൂജാരിയുടെ പേരില്‍ കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന് തുടങ്ങി പല നാടുകളിലായി 70ലേറെ കേസുകള്‍ ഉണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കേസുകള്‍ നിലനില്‍ക്കെ കൊച്ചിയിലെ കേസിനായി വിട്ടുകിട്ടുക സാധാരണ നിലയില്‍ എളുപ്പമല്ല. അതുകൊണ്ടാണു മുന്‍കൂര്‍ അവകാശവാദം ഉന്നയിച്ചു കത്തയച്ചിട്ടുള്ളത്.
വെടിവയ്പ്പ് ഉണ്ടായ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആദ്യം റജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ രവി പൂജാരി പ്രതിയല്ല. അതുകൊണ്ടു തന്നെ പിന്നീട് പോലീസ് രേഖപ്പെടുത്തിയ ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൂജാരിയെ പ്രതിചേര്‍ത്ത് അന്വേഷണസംഘം വൈകാതെ കോടതിക്കു റിപ്പോര്‍ട്ട് നല്‍കും.