കൊച്ചി: മുനമ്പത്തുനിന്ന് 2013ല്‍ 70 പേര് ഓസ്ട്രേലിയയിലെ ക്രിസ്മസ് ഐലന്‍ഡിലേക്ക് കടന്നെന്ന് സ്ഥിരീകരിച്ച് പോലീസ്. ജനുവരി 12ന് നടന്ന മനുഷ്യക്കടത്തു കേസില്‍ പിടിയിലായ പ്രതി പ്രഭു ദണ്ഡപാണിയുടെ മൊഴിയെ തുടര്‍ന്നാണ് അഞ്ചു വര്‍ഷം മുമ്പ് നടന്ന മനുഷ്യക്കടത്തിനെക്കുറിച്ച് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്.
2013ല്‍ താന്‍ മുനമ്പത്തുനിന്ന് ഓസ്ട്രേലിയക്ക് കടന്നിരുന്നെന്നും രണ്ടു വര്‍ഷം അവിടെ ജോലി ചെയ്തിരുന്നെന്നും പ്രഭു പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഇയാളുടെ ഡല്‍ഹിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഓസ്ട്രേലിയയിലെ താല്‍ക്കാലിക പാസ്പോര്‍ട്ടും മറ്റു യാത്രാരേഖകളും കണ്ടെടുത്തു.
ഓസ്ട്രേലിയയില്‍ പിടിയിലായ ശേഷം അവിടെനിന്ന് തിരിച്ചയയ്ക്കാനായാണ് അധികൃതര്‍ താല്‍ക്കാലിക പാസ്പോര്‍ട്ട് നല്‍കിയിരുന്നത്. ജനുവരി 12ന് മുനമ്പത്ത് നിന്ന് പുറപ്പെട്ട സംഘത്തോടൊപ്പം വീണ്ടും നാടുകടക്കാനിരുന്നതായിരുന്നെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, പണം പൂര്‍ണമായും നല്കാന് കഴിയാതിരുന്നതോടെ ഭാര്യയെയും കുട്ടികളെയും കയറ്റിവിട്ട് അടുത്ത തവണ പോകാനായി താനിവിടെ തങ്ങുകയായിരുന്നെന്നാണ് പോലീസിന് നല്കിയ മൊഴി.
മുനമ്പത്തുനിന്ന് ഇതിന് മുമ്പും മനുഷ്യക്കടത്തുകള്‍ നടന്നുവെന്ന കണ്ടെത്തല്‍ പോലീസിനും പുതിയ അറിവാണ്. ഇന്റലിജന്‍സിന്റെ ഉള്‍പ്പെടെ വീഴ്ചയായാണ് മനുഷ്യക്കടത്ത് വിലയിരുത്തപ്പെടുന്നത്. ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ വര്‍ഷം നടന്ന മനുഷ്യക്കടത്തും കണ്ടെത്താതെ പോകുമായിരുന്നു.