തിരുവനന്തപുരം: വാഹനാപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ പലപ്പോഴും രക്ഷകരായി എത്തുന്ന ലോഡിങ് തൊഴിലാളികള്‍ക്ക് ‘ജീവന് രക്ഷാ പരിശീലനം’ നല്കാന് ഒരുങ്ങി സര്‍ക്കാര്‍. ആരോഗ്യവകുപ്പുമായി സഹകരിച്ച് മൂന്ന് മാസത്തെ പരിശീലന പരിപാടി ഇതിനായി ആവഷ്കരിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ ആയിരക്കണക്കിന് ജീവന് രക്ഷിക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഭാരവാഹിയായ ഡോക്ടര്‍ സുല്‍ഫി പറയുന്നു.
സംസ്ഥാനത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ പലപ്പോഴും രക്ഷകരായി ഓടിയെത്തുന്നതും ആശുപത്രിയില്‍ എത്തിക്കുന്നതും ചുമട്ട് തൊഴിലാളികളാണ്. ഇത് കണക്കിലെടുത്താണ് ഇവര്‍ക്ക് പ്രാഥമിക ചികിത്സയ്ക്കുള്ള പരിശീലനം നല്കാന് തീരുമാനിച്ചതെന്ന് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ വി ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ളത് നാല് ലക്ഷത്തോളം ചുമട്ടു തൊഴിലാളികളിലാണ്. ഇതില്‍ ഒരു ലക്ഷം പേരുമുള്ളത് ദേശീയപാതയോരങ്ങളിലും എം സി റോഡിലുമാണ്. അതിനാല്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ദേശീയപാതയോരത്തും എംസി റോഡിലുമുള്ള ചുമട്ടുതൊഴിലാളികളെയാണ് പരിഗണിക്കുക. പരിശീലനത്തിനായി തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് പ്രാഥമിക ചികിത്സയ്ക്കുള്ള മെഡിക്കല്‍ കിറ്റുകള്‍ നല്കാന് ആരോഗ്യവകുപ്പുമായി ബന്ധപ്പെടും. ഇതിനായി എന്‍ജിഒകളുടെയും സഹായം തേടും.