കൊട്ടാരക്കര: നൂറുകണക്കിനു യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും ഇനിയും ദര്‍ശനം നടത്തുമെന്നും പൊലീസ് അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും മന്ത്രി എംഎം മണി പറഞ്ഞു. അബ്ദുല്‍ മജീദ് രക്തസാക്ഷിത്വ വാര്‍ഷികം കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത് സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രം ഉണ്ടെന്നാണ്. താനും പി അയിഷപോറ്റി എംഎല്‍എ ഉള്‍പ്പെടെയുള്ള ഹിന്ദു എംഎല്‍എമാരും വോട്ട് ചെയ്തവരാണ് ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളതെന്നും മണി കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന് വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ കെട്ടുകെട്ടിച്ച് ശബരിമലയില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നും തടയാന്‍ ഒരുത്തനും വരില്ലെന്നും പക്ഷേ അതു സിപിഎമ്മിന്റെ പണിയല്ലെന്നും എംഎം മണി പറഞ്ഞു. വേണ്ടവര്‍ ശബരിമലയില്‍ പോകട്ടെയെന്നും ശബരിമല ദേവസ്വം ബോര്‍ഡാണ് തന്ത്രിയെ നിയമിച്ചതെന്നും അല്ലാതെ അയ്യപ്പന് നേരിട്ടു നിയമിച്ച ആളല്ല തന്ത്രിയെന്നും മണി പറഞ്ഞു. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന വിശ്വാസം വെറും തട്ടിപ്പാണെന്നും തന്ത്രി ലൗകിക ജീവിതം നയിക്കുന്നയാളാണെ്നനും ഭാര്യയും മക്കളും ഉണ്ടെന്നും എന്നിട്ട് അയ്യപ്പനു വല്ലതും സംഭവിച്ചോ എന്നും എംഎം മണി ചോദിച്ചു. അയ്യപ്പന് മാത്രമല്ല ശബരിമലയില്‍ മാളികപ്പുറവും ഉണ്ടെന്നും പന്തളം കൊട്ടാരത്തിന്റേതല്ല ശബരിമല എന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കാനുള്ള ബാധ്യത ഉണ്ടെന്നും അതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വിധി പാലിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ജി സുകുമാരന്‍നായര്‍ വക്കീലിനെ വച്ച് വാദിച്ചിട്ടും വിധി എതിരായി. ലിംഗ സമത്വത്തിന്റെ പേരില്‍ യുവതികള്‍ ദര്‍ശനം നടത്തണമെന്നാണ് സര്‍ക്കാരിന്റെ നയം. പക്ഷേ കോടതി തീരുമാനം അനുസരിക്കും എന്നും മണി കൂട്ടിച്ചേര്‍ത്തു.