കൊച്ചി: പമ്പയിലേയ്ക്ക് തമിഴ്നാട്ടില്‍ നിന്നെത്തിയ മനീതി സംഘം സഞ്ചരിച്ച സ്വകാര്യ വാഹനം കടത്തി വിട്ട പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ഡിവിഷന് ബഞ്ച്. കോടതി വിമര്‍ശനം ഉയര്‍ത്തിയത് സംഘത്തിന്റെ വാഹനം പോലീസ് പമ്പയിലേയ്ക്ക് കടത്തി വിട്ടെന്ന ശബരിമല മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ഉദ്യോഗസ്ഥരുടെ നടപടി ഡിജിപിയുമായി ആലോചിച്ചാണോ എന്നു വ്യക്തമാക്കണം. കോടതി അലക്ഷ്യം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ വിശദീകരണം നല്‍കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമല നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ ശബരിമല ദര്‍ശനത്തിന് യുവതികള്‍ക്ക് സുരക്ഷ നല്‍കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പറയുന്നു. ഹൈക്കോടതിയുടെ ഈ നിരീക്ഷണം കഴിഞ്ഞ 24ാം തീയതി വരെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ടിലാണ്. നിലയ്ക്കലില്‍ നിന്ന് സ്വകാര്യ വാഹനം കടത്തി വിടരുതെന്ന ഉത്തരവുണ്ടായിട്ടും പോലീസ് ഇവരെ പോകാന്‍ അനുവദിച്ചു. ഇത് മറ്റ് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. പോലീസിന്റെ നടപടി ഉത്തരവിന്റെ ലംഘനമാണ്. ദര്‍ശനത്തിനുള്ള പ്രത്യേക പോലീസ് സംരക്ഷണം വിശിഷ്ട വ്യക്തികള്‍ക്ക് മാത്രമായി ചുരുക്കണം. യുവതികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി പോലീസ് നല്കുന്ന അകമ്പടി വന്‍ തിരക്കിന് ഇടയാക്കുന്നുണ്ട്.
ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത് കഴിഞ്ഞ 23ന് ശബരിമല ദര്‍ശനത്തിനെത്തിയ ‘മനിതി’ സംഘാംഗങ്ങള്‍ പോലീസ് സഹായത്തോടെ പമ്പയിലെത്തിയതാണ്. 24ാം തീയതി എത്തിയ രണ്ടംഗ സംഘത്തിനും പോലീസ് അകടമ്പടി നല്‍കിയിരുന്നു. ഇതും ഭക്തര്‍ക്ക് ശബരിമല യാത്ര ദുര്ഘടമാക്കിയതായി സമിതി പറയുന്നു. ഈ ദിവസം മാധ്യമപ്രവര്ത്തകന് പരുക്കേറ്റതിനു സമാനമായി ഭക്തര്‍ക്കും അപകടമുണ്ടാകാം. അനാവശ്യമായി ദര്‍ശനത്തിന് കൂടുതല്‍ സമയം വേണ്ടി വരുന്നത് സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്നുണ്ട്. ഇത് ഇവരില്‍ ഭീതിയുണ്ടാക്കുന്നതായും ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ വിലയിരുത്തി.
കടുത്ത ട്രാഫിക് ബ്ലോക്ക് നിലയ്ക്കല്‍- പമ്പ റൂട്ടില്‍ ഇപ്പോഴും തുടരുന്നുണ്ട്. നിലയ്ക്കലില്‍ വീഴാറായ റബര്‍ മരങ്ങള്‍ വെട്ടിനീക്കി മൂന്ന് നാലു ദിവസത്തിനകം കൂടുതല്‍ പാര്‍ക്കിങ് സ്ഥലം ഒരുക്കാമെന്ന് ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.