തിരുവനന്തപുരം: മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍നിന്ന് ഒപ്പംകൂട്ടാന്‍ തയ്യാറാകാത്ത മക്കള്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍. അച്ഛനമ്മമാരെ കൊണ്ടുപോകാത്തവര്ക്കെതിരേ നടപടി എടുക്കണമെന്നുകാണിച്ച് സാമൂഹികനീതി വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. അന്തേവാസികളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിന് വൃദ്ധസദനങ്ങള്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അന്തേവാസികളുടെ വ്യക്തിഗത വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് രജിസ്റ്ററുകളില്‍ രേഖപ്പെടുത്തുകയും വേണം എന്നാണ് നിര്‍ദേശം.
കേരളത്തിലുള്ളത് സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങുന്ന 516 വൃദ്ധസദനങ്ങളാണ്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന 16 കേന്ദ്രങ്ങളുമുണ്ട്. ഇവിടെയാകെ 20,000ത്തിലേറെ അന്തേവാസികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 46 ശതമാനത്തോളം പേര്‍ക്ക് മക്കളടക്കമുള്ള അടുത്ത ബന്ധുക്കളുണ്ടെന്ന് വകുപ്പ് കണ്ടെത്തി. ഭൂരിഭാഗവും വീടുവിട്ടിറങ്ങിയത് മക്കളുടെ മര്‍ദനത്തിനിരയായാണ്.
സര്‍ക്കാര്‍സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സദനങ്ങളില്‍ മക്കളോ അടുത്ത ബന്ധുക്കളോ ഉള്ളവരെ പ്രവേശിപ്പിക്കരുതെന്നാണ് നിയമം. സാമൂഹികനീതി വകുപ്പ് 2007ല്‍ പാസാക്കിയ വയോജനക്ഷേമ സംരക്ഷണ നിയമമനുസരിച്ച് മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ തടവുശിക്ഷയും പിഴയും ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കാം.
ഉപേക്ഷിക്കപ്പെടുന്നവരുടെ മക്കളെ കണ്ടെത്താറുണ്ടെങ്കിലും ഇവര്‍ രക്ഷാകര്‍ത്താക്കളെ തിരിച്ചുകൊണ്ടുപോകാന്‍ തയ്യാറാവാറില്ല. ലീഗല്‍ സര്‍വീസ് അതോറിറ്റിയടക്കമുള്ളവയും സന്നദ്ധ സംഘടനകളും ഇക്കാര്യത്തിനായി മക്കളുമായി ചര്‍ച്ച നടത്താറുണ്ട്. എന്നാല്‍, അച്ഛനമ്മമാര്‍ക്കുള്ള ജീവനാംശം നല്‍കാനും ഭൂരിഭാഗവും തയ്യാറാകില്ലെന്ന് ഇവര്‍ പറയുന്നു. ഈ പട്ടികയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഉണ്ട്.
വയോജനങ്ങളുടെ പരാതികള്‍ കൂടുതല്‍ വേഗത്തില്‍ പരിഹരിക്കുന്നുണ്ടെന്നും ഇതിനൊപ്പം വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ കാര്യത്തിലും കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശമെന്നും സാമൂഹികനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു.