തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ച വ്യാധി പിടിമുറുക്കുന്നു. വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ഈ വര്‍ഷം മാത്രം മരണപ്പെട്ടത് 469 പേര്. ഈ കണക്കുകള്‍ ചെറുതല്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മരണസംഖ്യ കുറവാണ്. സംസ്ഥാനം നേരിടുന്ന പകര്‍ച്ചവ്യാധി ഭീഷണി നേരിടാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ലെന്നാണ് പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ചിക്കന്‍ പോക്സ് എന്നിവയാണ് ഇപ്പോള്‍ ഭീഷണിയായി മാറിയിരിക്കുന്നത്. ഇത്തരം പകര്‍ച്ച വ്യാധികള്‍ പിടിപെട്ട് ഈ മാസം മാത്രം മരിച്ചത് 40 പേരാണ്. ജനുവരി മുതല്‍ ഡിസംബര്‍ 26 വരെ 29,05,321 പേര് പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് 469 പേര് മരിച്ചു. എലിപ്പനി ബാധിച്ച് 94 പേര് മരിച്ചു.
എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത് 117 പേരാണ്. 53 പേര് എച്ച് വണ്‍ എന്‍ വണിനെ തുടര്‍ന്ന് മരിച്ചു. 783 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചു. 29,700 പേര്‍ക്ക് ചിക്കന്‍ പോക്സ് പിടിപെട്ടു. ഇതില്‍ 17 പേര് മരിച്ചു. രണ്ട് മാസമായി സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍, ചിക്കന്‍ പോക്സ് എന്നിവ കൂടുതലാണ്. ഡിസംബറില്‍ 17 പേര് എച്ച് വണ്‍ എന്‍ വണിനെ തുടര്‍ന്ന് മരിച്ചു.
ഡെങ്കിപ്പനി ബാധിച്ചുള്ള മരണ നിരക്ക് കുറഞ്ഞു. കഴിഞ്ഞ ജനുവരി ഒന്നിന് മുഖ്യമന്ത്രി പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത എന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ പദ്ധതിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.